ഡോളർ കടത്ത് ; സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് ലഫീർ മുഹമ്മദിൻ്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ്

കൊച്ചി: കസ്റ്റംസിനു പിന്നാലെ ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരായ ആരോപണം അന്വേഷിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും തയാറെടുക്കുന്നു. ഇതിൻ്റെ ഭാഗമായി സ്പീക്കറുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ ലഫീറിൻ്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. പൊന്നാനി, ബംഗളുരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് എൻഫോഴ്സ്മെന്റിന്റെ പരിശോധന.

മസ്‌കറ്റിൽ സ്വാശ്രയ കോളജ്‌ നടത്തുന്ന ലഫീർ മുഹമ്മദിനു സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനുമായും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ.

മസ്‌കറ്റ്‌ മിഡിൽ ഈസ്‌റ്റ്‌ കോളജിന്റെ ഡീൻ ഡോ. കിരൺ തോമസിനെ ഇഡിയും കസ്‌റ്റംസും നേരത്തെ ചോദ്യംചെയ്‌തിരുന്നു. കിരണും ലഫീറും ചേർന്ന് അബുദാബിയിൽ പുതിയ സ്ഥാപനം ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തിൽ സ്വപ്‌ന സുരേഷും പങ്കെടുത്തിരുന്നു. 2018- ൽ നടന്ന അഭിമുഖത്തിനായി ശിവശങ്കറിനൊപ്പമാണു സ്വപ്‌ന എത്തിയത്. സ്വപ്‌നയുടെ നിയമനത്തിനു വേണ്ടി ശിവശങ്കർ ശുപാർശ ചെയ്‌തിരുന്നു.

രാഷ്ട്രീയ നേതാക്കൾ അടക്കം ഉന്നതരായ പലരും കോളജിൽ ബിനാമി പേരിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്‌. ശ്രീരാമകൃഷ്‌ണൻ, ശിവശങ്കർ എന്നിവരും മറ്റു ചില സിവിൽ സർവീസ്‌ ഉദ്യോഗസ്‌ഥരും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നാണ്‌ ഇഡി അന്വേഷിക്കുന്നത്‌.

കഴിഞ്ഞ വർഷം ഓഗസ്‌റ്റ്‌ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്‌. ഡോളർ ഹാൻഡ്‌ ബാഗിൽ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇത്‌ എന്തിനു വേണ്ടിയായിരുന്നെന്നും ആർക്കെല്ലാം പങ്കുണ്ടെന്നും സ്വപ്‌നയും സരിത്തും കോടതിയിൽ രഹസ്യമൊഴിയും നൽകി. ഇതിന്റെ പകർപ്പ്‌ ലഭിച്ചതിനു ശേഷം സ്‌പീക്കർ, ശിവശങ്കർ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാനാണ്‌ ഇ.ഡിയുടെ നീക്കം.

ലൈഫ്‌ മിഷൻ ഇടപാടിൽ കമ്മീഷനായി ലഭിച്ച നാലരക്കോടിയിൽ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്‌ന മൊഴി നൽകിയിരുന്നു. ഡോളറടങ്ങിയ ബാഗുമായി കോൺസുലേറ്റിലെ ചീഫ്‌ അക്കൗണ്ടന്റ്‌ ഖാലിദിനൊപ്പം താനും സരിത്തും ദുബായ്‌ വരെ പോയെന്നും അവിടെവച്ചാണു ഡോളർ കൈമാറിയിരുന്നതെന്നും വെളിപ്പെടുത്തി.

ഖാലിദ്‌ പലതവണ ദുബായ്‌ വഴി മസ്‌കറ്റിലേക്കു പോയിട്ടുണ്ട്‌. ഖാലിദിനു സംസ്‌ഥാന പ്രോട്ടോക്കോൾ വിഭാഗം നയതന്ത്ര ഉദ്യോഗസ്‌ഥനുള്ള ഐ.ഡി. കാർഡ്‌ അനുവദിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ഡോളർ കടത്തിയതെന്നാണ് കരുതുന്നത്.

സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ്റെ സുഹൃത്ത്‌ നാസറിനെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസറിന്റെ പേരിലുള്ള സിം കാർഡ്‌ സ്‌പീക്കർ നേരത്തേ രഹസ്യമായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. നയതന്ത്ര ബാഗേജിൽനിന്നു സ്വർണം കണ്ടെടുത്ത ജൂലൈ ആദ്യ ആഴ്‌ച മുതൽ സിം കാർഡ്‌ ഉപയോഗത്തിലില്ല.

സിം കാർഡ്‌ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കസ്‌റ്റംസിനു നിർണായക വിവരം ലഭിച്ചതായാണു സൂചന. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ കുറച്ചു നാളായി അന്വേഷണത്തിൽ പുരോഗതിയുണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു വരുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര ബാഗിൽ വിദേശത്തേക്കു ഡോളർ കടത്തിയതിനു പിന്നിൽ നടന്നത്‌ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വ്യക്തമാക്കുന്നത്.