തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകൾ ഈ മാസം 23ന് പണിമുടക്കിന് നോട്ടീസ് നൽകി. 24 മണിക്കൂർ പണിമുടക്കിനാണ് യൂണിയനുകൾ നോട്ടീസ് നൽകിയിരിക്കുന്നത്. ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) യൂണിയനുകളാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് സൂചനാ പണിമുടക്കിന് നോട്ടീസ് നൽകിയത്.
സ്വിഫ്റ്റ് കമ്പനി ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, കൂടുതൽ ബസുകൾ ഇറക്കുക, തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകുക, 100 കോടിയുടെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടി.ഡി.എഫ്. പണിമുടക്ക് നോട്ടീസ് നൽകിയത്.
ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അടിയന്തിരമായി നടപ്പാക്കുക, കെ എസ് ആർ ടി സിയെ വെട്ടിമുറിച്ച് കമ്പനിയാക്കി സഹകരണ സംഘങ്ങൾക്ക് അടിയറ വയ്ക്കുന്ന നയത്തിൽ നിന്നും പിന്മാറുക, കെഎസ്ആർടിസിയിലെ 100 കോടി ഉൾപ്പെടെ എല്ലാ അഴിമതികളും പൊലീസ് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുക, കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പിരിച്ചുവിട്ട ജീവനക്കാരെ കെഎസ്ആർടിസിയിലോ കെയുആർടിസിയിലോ സ്ഥിരപ്പെടുത്തുക, അടിയന്തിരമായി അശ്രിത നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് എംപ്ലോയിസ് സംഘ് മുന്നോട്ടുവച്ചിട്ടുള്ളത്.