ആറുവയസ്സുകാരന്റെ കൊലപാതകം; അമ്മ തീവ്രമത ഗ്രൂപ്പുകളുടെ സ്വാധീനത്തിന് വഴിപ്പെട്ടതായി സംശയം പോലീസ് പശ്ചാത്തലം അന്വേഷിക്കുന്നു

പാലക്കാട്: ആറുവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മ ഷാഹിദ തീവ്രമത വിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിന് വഴിപ്പെട്ടുവെന്ന്‌ പോലിസ് സംശയിക്കുന്നു. ഇവരുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ച് വരികയാണ്. ഷാഹിദയുടെ ഫോണില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങള്‍ പോലിസ് തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്.

കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല.

കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല.