കൊച്ചി: വെള്ളം സിനിമയുടെ എച്ച് ഡി പ്രിന്റ് ചോര്‍ന്നതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാതാവ് രഞ്ജിത്ത്. വെള്ളിയാഴ്ച്ചയോടെയാണ് വെള്ളത്തിന്റെ തിയറ്റര്‍ എച്ച്ഡി പ്രിന്റുകള്‍ ടെലഗ്രം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നില്‍ ഒരു മാഫിയയാണ്. വെള്ളിയാഴ്ച മുതല്‍ സിനിമയുടെ പൈറസി ടീം ഇതിന്‍റെ ഉറവിടം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതിനൊരു തീരുമാനം ആകാത്തതിനെ തുടർന്നാണ് പരാതി നല്‍കിയതെന്ന് വെള്ളം സിനിമയുടെ നിർമ്മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളത്തിന്റെ പൈറസി ടീം പ്രിന്റുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പുതിയ പ്രിന്റുകള്‍ സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വെള്ളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.ജനുവരി 22നാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം റിലീസ് ചെയ്തത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് വെള്ളം.
ചിത്രത്തില്‍ പൂര്‍ണ്ണ മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞിരുന്നു.