ചെന്നൈ: പണം മോഷ്ടിച്ചതായി ആരോപിച്ച് ദലിത് യുവാവിനെ കണ്ണുകൾ മൂടിക്കെട്ടി മരത്തിൽ കെട്ടിയിട്ട് വിറകുകൊള്ളി കൊണ്ട് ക്രൂരമർദനം. വേദന സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇതിൻ്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തഞ്ചാവൂർ പാപനാശം പൂണ്ടി മേൽതെരുവിൽ ഗുണശേഖരൻ്റെ മകൻ രാഹുൽ (22) ആണ് മർദനത്തിന് ഇരയായത്. ഇവിടെ തന്നെ താമസിക്കുന്ന ലക്ഷ്മണൻ്റെ വീട്ടിൽനിന്ന് പണം മോഷണം പോയിരുന്നു. ഇതിൽ സംശയിച്ചാണ് ലക്ഷ്മണനും മറ്റു അഞ്ചുപേരും ചേർന്ന് രാഹുലിനെ മരത്തിന് അഭിമുഖമായി നിർത്തി കൈകൾ വലിച്ചുവെച്ച് വിറകുകൊള്ളി കൊണ്ട് ക്രൂരമായി മർദിച്ചത്.
യുവാവ് ബോധരഹിതനായി താഴെ വീണുവെങ്കിലും മർദനം തുടരുകയായിരുന്നു. പിന്നീട് വേദന സഹിക്കാനാവാതെ രാഹുൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. അത്യാസന്ന നിലയിൽ തഞ്ചാവൂർ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ് രാഹുൽ.
സംഭവം വിവാദമായതോടെ ലക്ഷ്മണൻ, വിഗ്നേശ്വരൻ, വിവേക്, പാർഥിപൻ, ശരത്, അയ്യപ്പൻ എന്നിവർക്കെതിരെ പട്ടികജാതി/വർഗ പീഡന നിയമപ്രകാരവും വധശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.