വിദ്വേഷം പ്രചാരണം, ഗൂഢാലോചന; ഗ്രേറ്റ തൻബർഗിനെതിരെ ഡെൽഹി പോലീസ് കേസെടുക്കുമെന്ന് റിപ്പോർട്ട്

ന്യുഡെൽഹി: സ്വീഡിഷ് പരിസ്ഥിതി സംരക്ഷക ഗ്രേറ്റ തൻബർഗിനെതിരെ ഡെൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കർഷിക സമരത്തിൽ കർഷകരെ പിന്തുണച്ച് നടത്തിയ ട്വീറ്റിലാണ് നടപടി. വിദ്വേഷം പ്രചരണം, ഗൂഢാലോചന എന്നിവ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്നാണ് വിവരം. കർഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണക്കാമെന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യൻ എംബസികൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്താൻ ആഹ്വാനം നൽകുന്ന ഉള്ളടക്കം സന്ദേശത്തിൽ ഗ്രേറ്റ പങ്കുവച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന വെളിപ്പെടുന്നതായി കണക്കാക്കുന്ന കർഷക സമരത്തിൻ്റെ ലഘുലേഖ ഗ്രേറ്റ തുൻബെർഗ് പങ്കുവച്ചിരുന്നു. ഇന്ത്യയെ ആഗോളതലത്തിൽ അപമാനിക്കുന്ന തരത്തിലുള്ള ആശയങ്ങൾ അടങ്ങിയതാണ് ഈ ലഘുലേഖ. ഈ ട്വീറ്റ് പിന്നീട് ഗ്രേറ്റ ഡിലീറ്റ് ചെയ്തു.

സമരത്തിനായി ആഗോള തലത്തിൽ സംയോജിപ്പിച്ച നടപടികൾ ജനുവരി 26 ന് മുൻപ് ആരംഭിച്ചതായാണ് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നത്. ആറ് പേജുള്ള ഗൂഗിൾ ഡോക്യുമെൻറിൽ ഒന്നുകിൽ തങ്ങൾക്ക് ചുറ്റും നടക്കുന്ന സമരം കണ്ടെത്താനോ അല്ലാത്ത പക്ഷം അത്തരത്തിലൊന്ന് സംഘടിപ്പിക്കാനോ ആവശ്യപ്പെടുന്നുണ്ടെന്ന് ന്യൂസബിൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ എംബസികളുടെ പരിസരത്തോ തദ്ദേശീയ സർക്കാർ ഓഫീസുകൾക്ക് സമീപമോ അദാനി , അംബാനി കമ്പനികൾക്ക് സമീപമോ സമരം സംഘടിപ്പിക്കണം. ഞങ്ങൾ 26-ലാണ് ശ്രദ്ധ ചെലുത്തുന്നത്. അതേസമയം മറ്റ് സമയങ്ങളിൽ സാധിക്കുന്ന പോലെ നിങ്ങൾ സംഘടിക്കണം.

ഇത് അടുത്ത കാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നും ഈ ലഘുലേഖയിൽ പരാമർശമുണ്ടെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 13-14 തിയതികളിൽ സമാനമായ മറ്റ് നടപടികൾ വേണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു.