ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാർ അറിയിച്ചു.
ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂറായിരിക്കും പ്രതിഷേധം. ഈ സമയം സംസ്ഥാന-ദേശീയ പാതകൾ തടയും. തിങ്കളാഴ്ച വൈകുന്നേരം വാർത്താ സമ്മേളനത്തിലാണ് കർഷക സംഘടനകൾ നിലപാട് വ്യക്തമാക്കിയത്.
വരുമാനം വർധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴിൽ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമർശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.
അതേസമയം രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ ട്രാക്ടർ റാലിയിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത 120 പേരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു.20നും 19നും വയസിന് ഇടയിലുള്ള 15 പേരെയും 19നും 18നും ഇടയിൽ പ്രായമുള്ള ആറ് പേരെയും 18 വയസിൽ താഴെയുള്ള രണ്ടു പേരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കൂടാതെ 70 വയസുകാരനായ ജീത് സിംഗ്, 80കാരനായ ഗുർമുഖ് സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.റിപ്പബ്ലിക്ക് ദിനത്തിൻറെ അന്നുമുതൽ ഡെൽഹിയിൽ നിന്നും കാണാതായ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തവരുടെ ലിസ്റ്റ് പുറത്തുവിട്ടത്.