ചെന്നൈ: കാമുകന്മാരില്ലാത്ത വിദ്യാർത്ഥിനികൾക്ക് കോളജിൽ പ്രവേശനമില്ല, പ്രണയം പടർത്തുകയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ സർക്കുലറിനെതിരെ പൊലീസിനെ സമീപിച്ച് കോളജ് അധികൃതർ. തമിഴ്നാട്ടിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പേരിലാണ് വ്യാജ സർക്കുലർ പ്രചരിച്ചത്.
എല്ലാ പെണ്‍കുട്ടികളും കോളജ് ക്യാംപസിനുള്ളിൽ കാമുകന്മാര്‍ക്കൊപ്പമാകണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാണിതെന്നും വ്യാപകമായി പ്രചരിച്ച വ്യാജസര്‍ക്കുലറില്‍ പറയുന്നു. കാമുകന്മാരില്ലാത്ത പെണ്‍കുട്ടികളെ ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കുലറിലുണ്ട്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാന് ഇ-മെയില്‍ വഴി സര്‍ക്കുലറുകള്‍ അയയ്ക്കാറുണ്ട്. അത് ദുരുപയോഗം ചെയ്തതാകാമെന്നും കോളജ് അധികൃതർ പറഞ്ഞു. ഇത്തരം വ്യാജരേഖകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കുമെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.