ജയലളിതയുടെ വസതി വേദനിലയം സ്‍മാരകമാക്കാന്‍ അനുമതി

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്‍മാരകമാക്കാന്‍ സർക്കാരിന് മദ്രാസ് ഹൈക്കോടതി അനുതി നൽകി.ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമെന്ന് വിശേഷിപ്പിച്ച് അമ്മ വേദവല്ലിയോടുള്ള സ്നേഹം വിളിച്ചോതിയാണ് വീടിന് വേദനിലയമെന്ന് ജയ പേരിട്ടത്. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന വിലാസമായി മാറി പോയസ്ഗാര്‍ഡനിലെ ഈ വസതി.

ജയയുടെ ജീവിതം പോലെ തന്നെ നിഗൂഡമായ വേദനിലയത്തിലെ വസ്തുക്കളുടെ കണക്കുകള്‍ തമിഴ്നാട് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. നാലര കിലോയോളം സ്വര്‍ണ്ണം, 600കിലോയലധികം വെള്ളി. 11 ടിവി, 110 റഫ്രിജറേറ്ററുകൾ‍, 38 എയര്‍ കണ്ടിഷണറുകൾ, 29 ടെലിഫോണുകള്‍, 10438 സാരികള്‍, നൂറിലധികം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഒപ്പം ഒന്‍പതിനായരത്തോളം പുസ്തക ശേഖരവും ഇവിടുണ്ട്.

പൊതുജനങ്ങള്‍ക്ക് തല്‍ക്കാലം പ്രവേശനം അനുവദിക്കരുതെന്ന് കോടതി അറിയിച്ചു. സഹോദരന്‍റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67കോടി രൂപ നഷ്ടപരിഹാരം നല്‍കിയായിരുന്നു വേദനിലയം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തത്. രണ്ട് പതിറ്റാണ്ടോളം ജയയുടെ നിഴലായിരുന്ന ശശികല ഇതേവീട്ടില്‍ നിന്നാണ് ബെംഗ്ലൂരു ജയിലിലേക്ക് പോയത്.