തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം നടത്താൻ തീരുമാനം. കൊറോണ പടരുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാലയിടുന്നത് ചുരുക്കാൻ തീരുമാനിച്ചത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചാകും ഉത്സവം നടത്തുക.
അതേ സമയം പൊതുസ്ഥലങ്ങളിൽ പൊങ്കാലക്ക് അനുമതിയില്ല. ഫെബ്രുവരി 28 നാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവം നടക്കുന്നത്. ചടങ്ങുകള്‍ ആചാരപരമായി ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി നടത്തും.
ക്ഷേത്രപരിസരത്തെ കോര്പ്പറേഷന് വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്. കൊറോണ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നാണ് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചത്.
കൊറോണ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്ര കോമ്പൌണ്ടിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൌണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും.
പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ആള്‍ക്കാര്‍ക്ക് അവരവരുടെ സ്വന്തം വീടുകളില്‍ പൊങ്കാലയിടാവുന്നതാണ്. ഗ്രീന്‍ പ്രോട്ടോക്കോളും കൊറോണ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായി.
വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, കൗണ്‍സിലര്‍മാര്‍, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആര് ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പെങ്കാലക്കായി വിവിധയിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ തിരുവനന്തപുരത്തെ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ വർഷം കൊറോണ ആരംഭസമയത്ത് ആറ്റുകാൽ പൊങ്കാലയ്ക്ക് അനുമതി നൽകിയത് വിവാദമായിരുന്നു.