ന്യൂഡെൽഹി: മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഡെൽഹി ശാന്തമാകുന്നു. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങുകയാണ്. എന്നാൽ ഏതാനും കർഷകർ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്. ഇന്നു രാത്രിയോടു കൂടി കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.
ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് വെടിവയ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. എന്നാൽ ട്രാക്ടര്‍ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ഇതിനിടെ, ഡെല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
അതേസമയം, സിംഘു അടക്കമുള്ള ഡെല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. രാവിലെ പതിനായിരക്കണക്കിന് കർഷകർ നടത്തിയ ട്രാക്ടർ റാലിയാണ് സംഘർഷത്തിൽ കലാശിച്ചത്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരേ കേസെടുക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്.