യുദ്ധക്കളമായി ഡെൽഹി നഗരം: ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍; പലയിടങ്ങളിലും സംഘർഷം

ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിൽ ഡെൽഹിയിൽ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കർഷകർ മുന്നേറി.

കണ്ണീർവാതകം പ്രയോഗിച്ചിട്ടും സമരക്കാർ പിൻവാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവർക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാർഥത്തിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡെൽഹി. ഇപ്പോഴും സംഘർഷം തുടരുകയാണ്.

ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു.

പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കർഷകർ ഡെൽഹി നഗരഹൃദയത്തിലേക്ക് 12.30 ഓടെ പ്രവേശിച്ചു. സെൻട്രൽ ഡൽഹിയിലെ ഐടിഒയിൽ ഇരമ്പിയെത്തിയ ട്രാക്ടർ റാലിയെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനും ഗീൻ ലൈനിലെ സ്റ്റേഷനുകളും അടച്ചു. ഡെൽഹിയിലേക്കുളള റോഡുകളും അടച്ചു.