ശമ്പള കുടിശിക: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിന്; ഇന്ന് പ്രതിഷേധദിനം

തിരുവനന്തപുരം: ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം തുടങ്ങുന്നു. ഇന്ന് പ്രതിഷേധദിനം ആചരിക്കുന്ന ഡോക്ടർമാർ വെള്ളിയാഴ്ച ഒപി, മുൻകൂട്ടി നിശ്ചിച്ചിട്ടുള്ള ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്കരിക്കും.

അധ്യാപനം, മെഡിക്കല്‍ ബോര്‍ഡ്, വിഐപി ഡ്യൂട്ടി, പേവാര്‍ഡ് അഡ്മിഷൻ എന്നിവ അനിശ്ചിതകാലത്തേക്കും ബഹിഷ്കരിക്കും. അടുത്ത മാസം ഒൻപതാം തീയതി മുതൽ എല്ലാ ഡ്യൂട്ടികളും നിര്‍ത്തിവച്ചുകൊണ്ട് അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, കൊറോണ മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറയുന്നു. ഇനിയും ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.