വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ; പത്താംവട്ട ചർച്ചയും പരാജയം; നിയമം പിന്‍വലിക്കണമെങ്കില്‍ കോടതിയെ സമീപിക്കാൻ കര്‍ഷകരോട് കേന്ദ്രം

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷരും കേന്ദ്രസർക്കാരുമായി നടന്ന പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു. നാൽപ്പതോളം കർഷക സംഘടനാ നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്.

ഡെൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചർച്ച.ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കണമെങ്കിൽ കോടതിയിൽ പോകാൻ ചർച്ചയിൽ കർഷകരോടു കേന്ദ്രം പറഞ്ഞു. നിയമങ്ങൾ നടപ്പാക്കുന്നത് ഒരുവർഷത്തോളം നിർത്തിവെക്കാമെന്നും കേന്ദ്രം കർഷകരെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കർഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കർഷകരോട് ആവശ്യപ്പെട്ടു. നിയമം ഒറ്റയടിക്ക് പിൻവലിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും അതിനു വേണമെങ്കിൽ കർഷക സംഘടനകൾക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ വ്യക്തമാക്കി.

താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. സർക്കാർ നിർദ്ദേശത്തോട് അനുകൂലമായ തീരുമാനം കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് വിവരം. സർക്കാർ ഈ നിയമങ്ങൾ പിൻവലിച്ച ശേഷം ചർച്ച ചെയ്യുകയും പിന്നീട് ആവശ്യമെങ്കിൽ മറ്റൊരു പുതിയ നിയമം കൊണ്ടുവരാനുമുള്ള സാധ്യതയുമാണ് ഇന്നത്തെ യോഗത്തിൽ കർഷക സംഘടനകൾ മുന്നോട്ടുവെച്ചിരുന്നത്.