Home National ആപ് ടെക്ക് ഓഹരിയിൽ ഇൻസൈഡർ ട്രേഡിങ്; ബിഗ്ബുൾ രാകേഷ് ജുൻജുൻ വാല ഒത്തുതീർപ്പ് നീക്കങ്ങളുമായി രംഗത്ത്

ആപ് ടെക്ക് ഓഹരിയിൽ ഇൻസൈഡർ ട്രേഡിങ്; ബിഗ്ബുൾ രാകേഷ് ജുൻജുൻ വാല ഒത്തുതീർപ്പ് നീക്കങ്ങളുമായി രംഗത്ത്

0

എസ് ശ്രീകണ്ഠൻ

മുംബൈ: ആപ് ടെക്ക് ഓഹരിയിൽ ഇൻസൈഡർ ട്രേഡിങ് നടത്തിയ കേസ്സിൽ ബിഗ് ബുൾ രാകേഷ് ജുൻജുൻ വാല പിഴ അടച്ച് ഒത്തുതീർപ്പിന് നീക്കങ്ങൾ ആരംഭിച്ചു. രാകേഷിനൊപ്പം രമേഷ് ദമാനിയും കേസ്സിൽ നിന്ന് തടിയൂരാൻ ശ്രമിക്കുന്നുണ്ട്. കേസിനാസ്പദമായ സംഭവം നടന്നിട്ട് അഞ്ചു കൊല്ലമായി. ആപ് ടെക്കിൻ്റെ ബോർഡിലുള്ള രാകേഷ് 2016 ഫെബ്രുവരിക്കും സപ്തംബറിനുമിടയ്ക്ക് നടത്തിയ ഓഹരി ഇടപാടുകളാണ് സെബി കേസ്സിന് ആധാരം.

രാകേഷിൻ്റെ ഇടപാടുകൾ ആപ് ടെക് ഓഹരിയിൽ അക്കാലത്ത് വലിയ വില വ്യതിയാനങ്ങൾ ഉണ്ടാക്കിയെന്ന കണ്ടെത്തലാണ് നിയമനടപടി എടുക്കാൻ സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചത്. രാകേഷ് ജുൻജുൻ വാലയ്ക്ക് പുറമെ അദ്ദേഹത്തിൻ്റെ സഹോദരനും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ രാജേഷ് കുമാർ, രാകേഷിൻ്റെ ഭാര്യ രേഖ, രേഖയുടെ അമ്മ സുശീലാദേവി ഗുപ്ത എന്നിവർക്കെതിരെ സെബി അന്വേഷണം വന്നിരുന്നു.

രാകേഷിൻ്റെ ഇൻവെസ്റ്റ്മെൻറ് കമ്പനിയായ റെയർ എൻറർപ്രൈസസിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഉത്പാൽ സേത്തിൻ്റെ സഹോദരി ഉഷ്മ സേത്ത്, ആപ് ടെക്കിൻ്റെ മറ്റൊരു ഡയറക്ടറായ മധു വദേര ജയകുമാർ എന്നിവരെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. ഇവരെല്ലാം പിഴ അടച്ച് തലയൂരാൻ ശ്രമിക്കുന്നുവെന്നാണ് അറിയുന്നത്. ഇവരിൽ പലരെയും നോട്ടീസ് അയച്ച് വിളിച്ചു വരുത്തി ദീർഘനേരം ചോദ്യം ചെയ്തിരുന്നു.

രാകേഷിൻ്റെ ബന്ധുക്കൾ ഏഴര ലക്ഷം ആപ് ടെക് ഓഹരികൾ വാങ്ങിയ 2016 സപ്തംബറിലെ ഒരു ദിവസം ആപ് ടെക് ഓഹരി 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയിരുന്നു. നൂറു കോടിയിലേറെ മൂല്യം വരുന്ന ഇടപാടുകളായിരുന്നു അത്. ഇവർ ഓഹരി വാങ്ങി ദിവസങ്ങൾക്കുള്ളിൽ പ്രീ – സ്കൂൾ വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുകയാണെന്ന ആപ് ടെക്കിൻ്റെ പ്രഖ്യാപനം എത്തി.

ബോർഡ് തീരുമാനം സ്വന്തക്കാർക്ക് ചോർത്തി നൽകി സാമ്പത്തിക നേട്ടം കൊയ്യാൻ ശ്രമിച്ചുവെന്ന ബോധ്യത്തിലാണ് സെബി അന്വേഷണം വന്നത്. 2005 ൽ 10 ശതമാനം ഓഹരിയാണ് ആപ് ടെക്കിൽ രാകേഷ് ജുൻജുൻ വാല എന്ന കാളക്കൂറ്റന് ഉണ്ടായിരുന്നത്. പിന്നെ പടിപടിയായി അത് ഉയർന്ന് ഏതാണ്ട് 48 ശതമാനത്തോളം എത്തി.

ഇൻസൈഡർ ട്രേഡിങ് ഇന്ത്യയിൽ കുറ്റകരമാണ്. കമ്പനിയുടെ ഉന്നതതലത്തിൽ പ്രവർത്തിച്ചു കൊണ്ട് വിവരങ്ങൾ എല്ലാം മുൻകൂർ മനസ്സിലാക്കി അതുപയോഗിച്ച് ഓഹരി കമ്പോളത്തിൽ ഇടപെട്ട് കാശുണ്ടാക്കുക. ഇതാണ് പച്ച മലയാളത്തിൽ പറഞ്ഞാൽ ഇൻസൈഡർ ട്രേഡിങ്.

LEAVE A REPLY

Please enter your comment!
Please enter your name here