പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിന് 11 കെവി ലൈനില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

ചെങ്ങന്നൂര്‍: പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായി 42 കാരന്‍ അഞ്ചു മണിക്കൂര്‍ നേരം 11 കെവി ലൈനില്‍ കയറി ആത്ഹമത്യാ ഭീഷണി മുഴക്കി. ഞായറാഴ്ച രാവിലെ 11 മണിയോടെ കൊഴുവല്ലൂര്‍ – അറന്തക്കാട് റോഡരികിലുള്ള വീടിനു മുന്നിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിനു മുകളിലാണ് ആത്മഹത്യാ നാടകം.

ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് അറന്തക്കാട് കൊഴുവല്ലൂരിലെ മരം വെട്ടുതൊഴിലാളിയാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഈ ഭാഗത്തെക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ലൈനിനു മുകളില്‍ പിടിച്ചിരുന്ന ഇയാള്‍, പിണങ്ങിപ്പോയ തന്‍റെ ഭാര്യയും മക്കളും തിരികെ വന്നാല്‍ ഇറങ്ങാമെന്നാണ് ഉപാധിവെച്ചത്.

കഴിഞ്ഞ മൂന്നു മാസമായി ദമ്പതികള്‍ പിണങ്ങി കഴിയുകയായിരുന്നു. ഭീഷണിമുഴക്കിയ ആളുമായി ഫോണില്‍ ആശയ വിനിമയം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍, അയാളുടെ ഭാര്യ ജോലിയെടുക്കുന്ന നാലു കിലോമീറ്റര്‍ അകലെയുള്ള വീട് കണ്ടു പിടിച്ചു.

ഭാര്യയെ അനുനയിപ്പിച്ച്‌ ഒരു മകനെയും കൂട്ടി വൈകീട്ടു 3.30ഓടെ എത്തിച്ചേരുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരുമായി സംസാരിച്ച്‌ 4 മണിയോടെ ആത്മഹത്യാ ശ്രമമുപേക്ഷിച്ച്‌ താഴെയിറങ്ങിയതോടെയാണ് നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായത്.