ആലപ്പുഴ ബൈപ്പാസ്; ഒരു മാസം കൂടി നോക്കും; പിന്നെ പ്രധാനമന്ത്രിക്കുവേണ്ടി കാത്തിരിക്കാനാവില്ല; സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സുധാകരൻ

ആലപ്പുഴ : വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യത്തിന് വേണ്ടി കാത്തിരുന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് വേണ്ടി കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കി രംഗത്ത്. ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാവില്ലെന്ന് മന്ത്രി സുധാകരൻ പറഞ്ഞു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താതപര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാൽ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല.

ഒരു മാസം കൂടിയേ ഇനി കാക്കാനാവൂവെന്നും ഇല്ലെങ്കിൽ ബൈപ്പാസ് സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു. “നവംബർ 20 ആയപ്പോൾ മിനിസ്ട്രി ഓഫ് സർഫസ് ട്രാൻസ്പോർട്ടിൽ നിന്ന് കത്ത് കിട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉദ്ഘാടനം ചെയ്യാൻ താത്പര്യമുണ്ടെന്നറിയിച്ചു. തിരിച്ച് വിളിച്ച് സന്തോഷമെന്നറിയിച്ചു. പിന്നീട് ഒരു വിവരവുമില്ല. 55 ദിവസമായി ഒരനക്കവുമില്ല. എത്രയും വേഗം ഉദ്ഘാടന തീയതി അറിയിക്കണമെന്ന് ഇന്നലെ നിതിൻ ഗഡ്കരിജിക്ക് കത്തെഴുതിയിട്ടുണ്ട്.

ഒരുമാസം കൂടി കാക്കും. ഏപ്രിൽ അവസാനമാണ് ഇലക്ഷനെങ്കിൽ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തേണ്ടി വരും”, ജി. സുധാകരൻ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടക്കരുതെന്ന് ചില കുബുദ്ധികൾ ശ്രമിക്കുന്നുവെന്നാണ് സംശയം സർക്കാരിനുണ്ട്. അതിനാൽ തന്നെ ഇനിയും നീട്ടിക്കൊണ്ടുപോവുകയാണെങ്കിൽ ഉദാഘടനം സംസ്ഥാന സർക്കാർ തന്നെ നിർവ്വഹിക്കുമെന്നാണ് സൂചന.