വാഷിംഗ്ടൺ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കാനിരിക്കെ യുഎസിലെ 50 സംസ്ഥാനങ്ങളിലും വാഷിംഗ്ടൺ ഡിസിയും സായുധ കലാപം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് രാജ്യത്താകെ സുരക്ഷ ശക്തിപ്പെടുത്തി.
വാഷിംഗ്ടൺ ഡിസി നാണഷൽ ഗാർഡിന്റെ സുരക്ഷാവലയത്തിലാക്കി. ഈ മാസം ആറിനുണ്ടായ കലാപം ആവർത്തിക്കാതിരിക്കാൻ കനത്ത ജാഗ്രതയിലാണ്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രംപ് അനുകൂലികൾ സായുധ മാർച്ചുകൾ നടത്തുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഡിസിയിലെ നാഷണൽ മാൾ അടച്ചു.
സുരക്ഷയുടെ ഭാഗമായി തെരുവുകളിൽ പോലീസ് ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. കാപ്പിറ്റോൾ പോലീസ് ചെക്ക് പോസ്റ്റിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ രണ്ട് കൈത്തോക്കുകളും 509 വെടിയുണ്ടകളുമായി കഴിഞ്ഞ ദിവസം വിർജീനിയക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി പല സംസ്ഥാനങ്ങളും പ്രകടനങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്. മേരിലൻഡ്, ന്യൂ മെക്സിക്കോ, യൂറ്റാ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലിഫോർണിയ, പെൻസിൽവാനിയ, മിഷഗൺ, വെർജീനിയ, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങൾ നാഷണൽ ഗാർഡുകളെ വിന്യസിച്ചു. ടെക്സസ് ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ തലസ്ഥാനം അടച്ചു.