കൊച്ചി: ഒരേ ടെസ്റ്റിനു പോലും പല തരത്തിലുള്ള ഫീസാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നതെന്ന് വ്യക്തമാക്കുന്ന വിവരവകാശരേഖ പുറത്തു വന്നിട്ടും ഒരു നടപടികളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.കൊച്ചിയിലെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ എം കെ ഹരിദാസ് നൽകിയ വിവരാകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കു ലഭിച്ച ഉത്തരങ്ങളിലാണ് ആരോഗ്യ രംഗത്തെ പുഴുക്കുത്തുകൾ പുറത്തായത്.
സ്വകാര്യ മെഡിക്കൽ പരിശോധന ലാബുകളെ നിയന്ത്രിക്കാനോ അവയുടെ പ്രവർത്തനം കുറ്റമറ്റതാക്കാനോ യാതൊരു നിയമവുമില്ലെന്നാണ് വിവരാവകാശ നിയമത്തിലൂടെ കിട്ടിയ മറുപടിയിൽ ആരോഗ്യ വകുപ്പ് വിശദീകരിച്ചിട്ടുള്ളത് . ഇതു മൂലം സംസ്ഥാനത്ത് സ്വകാര്യ ലാബുകളുടെ കൊള്ളകളാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
ഒരു ദിവസം പല ലാബുകളിൽ പരിശോധന നടത്തിയാൽ വ്യത്യസ്ത ഫലമാണ് കിട്ടുന്നത് .ഇത്തരം പരാതികൾ കേൾക്കാൻ തുടങ്ങിട്ട് വർഷങ്ങൾ പലതായി.പരിശോധന ഫലത്തിലെ പിഴവുകൾ മൂലം രോഗി അനാവശ്യ മരുന്നുകൾ കഴിക്കേണ്ടി വരുന്നു.പരിശോധനകളുടെ പേരിലുള്ള ചൂഷണങ്ങളും നടക്കുന്നുണ്ട് .
ഓരോ പരിശോധനകൾക്കും സർക്കാർ നിശ്ചിത ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.1994 ലാണ് ഇത് ഏർപ്പെടുത്തിയത്.94ൽ ഏർപ്പെടുത്തിയ ഒദ്യോഗിക നിരക്ക് പ്രകാരം ഷുഗർ പരിശോധിക്കണമെങ്കിൽ ഫീസ് പത്തു രൂപയാണ് .എന്നാൽ സ്വകാര്യ ലാബുകൾ വാങ്ങുന്നത് 40 രൂപയോ അതിലധികമോ ആണ് .അർബുദ രോഗ പരിശോധനയ്ക്കുള്ള സ്മിയർ ഫ്ലൂയിഡ് പരിശോധനയ്ക്ക് ഔദ്യോഗിക നിരക്ക് 25 രൂപയാണ് .എന്നാൽ സ്വാകാര്യ ലാബുകൾ വാങ്ങുന്നത് 225 മുതൽ മുകളിലോട്ടാണ് അൾട്രാ സൗണ്ട് സ്കാനിങ്ങിനു ഔദ്യോഗിക നിരക്ക് 100 രൂപയാണ് സ്വാകാര്യ ലാബുകൾ വാങ്ങുന്നത് 500 രൂപയും.അങ്ങനെ പോകുന്നു ഓരോ പരിശോധനകളുടെയും നിരക്കുകൾ .
.ഇതിനു പ്രധാന കാരണം സർക്കാർ നിയന്ത്രണമില്ലാത്തതിനാൽ ഒരേ ടെസ്റ്റിനു പോലും പല തരത്തിലുള്ള ഫീസാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. പല സ്വകാര്യ ലാബുകളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും രാസവസ്തുക്കളും ഗുണ നിലവാരം കുറഞ്ഞതാണ്.
വിദേശത്തോ വൻ കിട ലാബുകളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഉപകരണങ്ങളാണ് പല സ്വകാര്യ ലാബുകളിലും ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്.പുതിയ ലാബ് തുടങ്ങാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയെന്നാണ് ചട്ടം.പെട്ടിക്കടകൾ തുടങ്ങണമെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയാണ് വേണ്ടത് .അതുകൊണ്ടാണ് സംസ്ഥാനത്ത് പെട്ടിക്കടകൾ തുടങ്ങുന്ന ലാഘവത്തോടെ സ്വകാര്യ ലാബുകൾ ആരംഭിക്കുന്നതെന്നാണ് പരാതി.എയിഡ്സ് അർബുദം തുടങ്ങിയ രോഗങ്ങൾ നിർണ്ണയിക്കുന്നതിന് സംസ്ഥാനത്ത് രണ്ട് ലാബുകൾക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.