ഡോളര്‍ കടത്ത്; പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളർ കടത്തുകേസിൽ പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്. മസ്ക്കറ്റിൽ ഇയാൾക്ക് വിദ്യാഭ്യാസ സ്ഥാപനം ഉണ്ട്.

നേരത്തേ തന്നെ വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. കിരണിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് വഴി ദുബായിലെത്തിച്ച ഡോളർ അവിടെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കിരൺ തിരുവനന്തപുരത്ത് വർഷങ്ങളായി സ്ഥിരതാമസക്കാരനാണ്. വിദേശത്ത് ഇയാൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിൽ ഇതുണ്ട്. കോൺസുലേറ്റ് വഴി വിദേശത്ത് എത്തിച്ച ഡോളർ ഇയാൾക്ക് കൈമാറിയതായി സ്വപ്നം നേരത്തേ മൊഴി നൽകിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ കൂടിയാണ് കിരണിനെ ചോദ്യം ചെയ്യുന്നത്.

വിദേശത്ത് കിരൺ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പണം നിക്ഷേപിച്ചതെന്നാണ് കണ്ടെത്തൽ. ഇതുയോഗിച്ച് പുതിയ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചതായാണ് കണ്ടെത്തൽ.