Home State സിസ്റ്റർ അഭയ കേസിലെ വിധിക്കെതിരേ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ തിങ്കളാഴ്ച നൽകും

സിസ്റ്റർ അഭയ കേസിലെ വിധിക്കെതിരേ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ തിങ്കളാഴ്ച നൽകും

0

കൊച്ചി : സിസ്റ്റർ അഭയ കേസിലെ വിധിക്കെതിരേ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ തിങ്കളാഴ്ച നൽകും. ഹൈക്കോടതിയിലാണ് ഹര്‍ജി സമർപ്പിക്കുക. വിചാരണക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പീൽ. മുതിർന്ന അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ള മുഖേനയാണ് അപ്പീൽ നൽകുന്നത്.

സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീൽ തീർ‍പ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.

അതേസമയം സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധിയെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ജഡ്ജി. വിധിയില്‍ പാകപ്പിഴയുണ്ടെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കൊച്ചി പാലാരിവട്ടത്ത് നടത്തിയ സംവാദത്തിലാണ് ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ കൂടിയായ ജസ്റ്റിസ് ഏബ്രഹാം മാത്യുവിന്റെ വിമര്‍ശനം.

കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്ന് ഏബ്രഹാം മാത്യു ആരോപിച്ചു. വിധിന്യായത്തില്‍ കുറ്റപത്രത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. 2019 ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു രേഖപ്പെടുത്തിയ ശേഷമാണ് വിചാരണ തുടങ്ങിയത്. ആ ഉള്ളടക്കം വിധിയിലില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു.

സംഭവം എവിടെ നടന്നുവെന്നു കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ല. സിബിഐ പ്രോസിക്യൂട്ടര്‍ കുറ്റപത്രം വായിച്ചിട്ടില്ല. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നു പ്രോസിക്യൂഷന്‍ അന്വേഷിച്ചിട്ടില്ല. കൊലപാതകമാണ് എന്നതിന് വിധിന്യായത്തില്‍ തെളിവില്ല. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോണ്‍വന്റില്‍ അതിക്രമിച്ചുകയറി അഭയയെ പരുക്കേല്‍പ്പിച്ചു എന്നാണ് കുറ്റപത്രം. കൊലപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നില്ല എന്നും എബ്രഹാം മാത്യു പറയുന്നു.

കൈക്കോടാലി പോലെയുള്ള മാരകായുധം ഉപയോഗിച്ചു തലയ്ക്കടിച്ചു പരുക്കേല്‍പിച്ച് ബോധം കെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണറ്റിലെറിഞ്ഞുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇക്കാര്യങ്ങളിലുള്ള വൈരുധ്യമാണ് എബ്രഹാം മാത്യു ചൂണ്ടിക്കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here