വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം ഉദ്ഘാടനത്തിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യം ഓർമ്മിപ്പിച്ചത്.

വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടത്. സഭയിലുള്ള എല്ലാ ഉത്തരവാദിത്വനിര്‍വഹണങ്ങളിലും ഈ ആത്മീയ സമീപനം നഷ്ടപ്പെടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിനായിരിക്കണം സഭയുടെ പ്രാഥമിക മുന്‍ഗണനയെന്ന് കര്‍ദിനാള്‍ ആലഞ്ചേരി എടുത്തുപറഞ്ഞു.

മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് തിരി തെളിയിച്ച് സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.

തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സീറോമലബാര്‍സഭയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്തു മേജര്‍ ആര്‍ച്ചുബിഷപ് ദൈവത്തിനു നന്ദി പറഞ്ഞു. സഭയിലെ രൂപതകളിലും സന്യാസസമൂഹങ്ങളിലും നിന്നുമായി ഇതുവരെ 235 ഡീക്കന്മാരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധികള്‍ക്കിടയിലും അജപാലനരംഗത്തു സജീവസാന്നിധ്യമായി രൂപതകളും സമര്‍പ്പിതസമൂഹങ്ങളും ചെയ്ത സേവനങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ് പ്രത്യേകം പ്രശംസിച്ചു.

താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ ബിഷപ് പോള്‍ ചിറ്റിലപ്പിള്ളിയെയും, ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്തിനെയും പ്രത്യേകം പരാമര്‍ശിച്ച കര്‍ദിനാള്‍ ആലഞ്ചേരി അവരുടെ നിസ്തുല സംഭാവനകളെ അനുസ്മരിച്ചു. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയായി സേവനം ചെയ്തു ബ്രസീലിന്‍റെ നുന്‍ഷ്യോ ആയി സ്ഥലം മാറിപ്പോയ ആര്‍ച്ചുബിഷപ് ജ്യംബത്തിസ്ത ദിക്വാത്രോയ്ക്കും മേജര്‍ ആര്‍ച്ചുബിഷപ് കൃതജ്ഞതര്‍പ്പിച്ചു.

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ , മെല്‍ബണ്‍ രൂപതാ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ , കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവർക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകളര്‍പ്പിച്ചു. 16 നാണ് സിനഡ് സമാപിക്കുന്നത്.