ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്താമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വിവാദത്തിൽ കൂടുതലൊന്നും പറയാനില്ല. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്താൻ തയ്യാറാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. 100 ശതമാനവും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പ്രമേയത്തിൽ യുക്തമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്പീക്കർ. നിയമസഭാ സെക്രട്ടറിയും സ്പീക്കർക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും അടിസ്ഥാനത്തിൽ നോട്ടീസിൽ യുക്തമായ നടപടി കൈക്കൊളളും. നിയമസഭാ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെതിരെ കസ്റ്റംസിന് കത്തുനൽകിയത് സംബന്ധിച്ച കാര്യങ്ങൾ സ്പീക്കറും നിയമസഭാ സെക്രട്ടറിയും വിശദീകരിച്ചു.

കസ്റ്റംസിന്റെ അന്വേഷണം ഒരുതരത്തിലും തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിന് കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ചട്ടം 165 സഭാംഗങ്ങൾക്ക് മാത്രമല്ല. കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നൽകണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്.

ചട്ടം 165 എംഎൽഎമാർക്ക് മാത്രമല്ല സ്റ്റാഫിനും ബാധകമാണ്. നിയമസഭാ വളപ്പിൽ നോട്ടീസ് നൽകുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.