ബിജെപി കൊണ്ടുവരുന്ന വാക്‌സിനുകളെ എങ്ങനെ വിശ്വസിക്കാനാകും; കൊറോണ വാക്‌സിനെ ‘ബിജെപി വാക്‌സിൻ’ എന്ന് വിശേഷിപ്പിച്ച്‌ അഖിലേഷ് യാദവ്

ലഖ്‌നൗ: രാജ്യത്ത് വിതരണത്തിന് എത്തുന്ന കൊറോണ വാക്‌സിനെ ‘ബിജെപിയുടെ വാക്‌സിൻ’ എന്ന് വിശേഷിപ്പിച്ച്‌ അഖിലേഷ് യാദവ്. ബിജെപി കൊണ്ടുവരുന്ന വാക്‌സിനുകളെ എങ്ങനെ വിശ്വസിക്കാനാകുമെന്നും ബിജെപിയുടെ പ്രതിരോധമരുന്ന് ഉപയോഗിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നുമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അതേസമയം ഈ പ്രസ്താവന രാജ്യത്തെ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമെന്നാണ് ഭരണകക്ഷി പ്രതികരിച്ചത്. ‘അഖിലേഷ് യാദവിന് വാക്സിനിൽ വിശ്വാസമില്ല, ജനങ്ങൾക്ക് അഖിലേഷിലും. പ്രതോരോധ മരുന്നിലുള്ള അവിശ്വാസ്യത ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമാണ്. ഈ പരാമർശത്തിന് അഖിലേഷ് യാദവ് മാപ്പു പറയേണ്ടതാണ്’, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

എന്നാൽ 2022ഓടെ സംസ്ഥാനത്ത് തന്റെ പാർട്ടി അധികാരത്തിൽ വരുമെന്നും ശേഷം എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.