തിരുവനന്തപുരം: പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടില്ലെന്ന ഭയംമൂലം സ്കൂൾ വിട്ടെത്തിയ വിദ്യാർഥിനി ജീവനൊടുക്കി. ആറ്റുകാൽ പാടശേരി ‘കാർത്തിക’യിൽ ആദിത്യ എസ്.ആറിനെയാണ് (15) വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മണക്കാട് കാര്‍ത്തിക തിരുനാള്‍ സര്‍ക്കാർ ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയായ ആദിത്യ പരീക്ഷയുമായി ബന്ധപ്പെട്ട് ഡിസംബർ 15 മുതൽ വളരെയധികം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതുസംബന്ധിച്ച് ആദിത്യയുടെ ഡയറിക്കുറിപ്പുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഓൺലൈൻ ക്ലാസിലൂടെയുള്ള പഠനം മികച്ച മാർക്ക് നേടിത്തരുമോയെന്നതായിരുന്നു ആശങ്ക. ഉച്ചക്ക് സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ സഹോദരിയും അയൽപക്കത്തെ സ്ത്രീയും മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഭക്ഷണം കഴിക്കാതെ കിടക്കാൻ മുറിയിലേക്ക് പോകുകയായിരുന്നു. വൈകീട്ട് ബന്ധുക്കളിൽ ചിലർ എത്തിയപ്പോൾ സഹോദരി മുറിതുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുറിയിൽനിന്ന് ആദിത്യയുടെ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചു. സ്വകാര്യ എൻജിനീയറിങ് കോളജിലെ ലാബ് ഇൻസ്ട്രക്ടർ സജീവ് കുമാറാണ് പിതാവ്. ഭാര്യ രഞ്ജിത കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിലെ ജീവനക്കാരിയാണ്. ആറാം ക്ലാസുകാരിയായ അനമിത്രയാണ് സഹോദരി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ.