ലണ്ടൻ-കൊച്ചി വിമാന സർവീസ് ഉടൻ പുനഃരാരംഭിക്കില്ല; നിരാശരായി മലയാളികൾ

ന്യൂഡെൽഹി: കൊറോണയുടെ വകഭേദം സൃഷ്ടിച്ച ഭീതിയിൽ നിർത്തലാക്കിയ ലണ്ടൻ-കൊച്ചി വിമാന സർവീസ് ഉടൻ പുനഃരാരംഭിക്കില്ല. ജനുവരി എട്ടിന് പുനഃരാരംഭിക്കുന്ന ബ്രിട്ടനിലേക്കുള്ള 15 പ്രതിവാര സർവീസുകളിൽ നിന്നും കൊച്ചിയെ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംങ് പുരിയുടെ ട്വിറ്റർ സന്ദേശം വ്യക്തമാക്കുന്നു.

നിലവിലെ തീരുമാനപ്രകാരം ജനുവരി എട്ടു മുതൽ 23 വരെയാണ് ആഴ്ചയിൽ 15 സർവീസുകൾക്ക് വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഉൾപ്പെടാത്ത സാഹചര്യത്തിൽ ജനുവരി 23നു ശേഷമേ കൊച്ചിയിൽനിന്നും നേരിട്ടുള്ള സർവീസ് പുനഃരാരംഭിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ.

ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. പുതുവർഷത്തിൽ യുകെയിലെ മലയാളികൾക്കാകെ ഇരുട്ടടി ആയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഈ അപ്രതീക്ഷിത തീരുമാനം. അടിയന്തര ആവശ്യങ്ങൾക്കായും മറ്റും നാട്ടിലെത്തിയ നൂറുകണക്കിനു മലയാളികളാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാതെ കേരളത്തിൽ കുടുങ്ങിയത്.

നേരിട്ടുള്ള വിമാനസർവീസിൽ വിശ്വസിച്ചും പ്രതീക്ഷവച്ചും നാട്ടിൽ പോയവരെല്ലാം ഒരുവിധത്തിലും മടങ്ങിവരാനാകാതെ വിഷമിക്കുകയാണ്. മുംബൈ, ഡെൽഹി, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണ് ജനുവരി എട്ടുമുതൽ 23 വരെയുള്ള പുതുക്കിയ ഷെഡ്യൂളിലെ സർവീസുകൾ.

ആഭ്യന്തര സർവീസുകളെ ആശ്രയിച്ച് ഈ വിമാനത്താവളങ്ങളിലെത്തിയാൽ മാത്രമേ കേരളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് മലയാളികൾക്ക് തൽകാലം മടങ്ങിയെത്താനാകൂ. വന്ദേഭാരതിൽ ഉൾപ്പെടുത്തി തുടങ്ങിയ സർവീസുകളിൽ ഏറ്റവും വിജയപ്രദമായ സർവീസുകളിലൊന്നായിരുന്നു ലണ്ടനിൽനിന്നും കൊച്ചിയിലേക്കും തിരിച്ചുമുള്ള ഡയറക്ട് സർവീസ്.

ആഴ്ചയിൽ ഒരു സർവീസ് എന്നത് ജനത്തിരക്കുമൂലം പിന്നീട് രണ്ടായും നവംബർ 25 മുതൽ ആഴ്ചയിൽ മൂന്നായും ഉയർത്തിയിരുന്നു. മാർച്ച് 31 വരെ ആഴ്ചയിൽ മൂന്നു സർവീസ് തുടരാനായിരുന്നു നിലവിലെ തീരുമാനം. ഇതാണിപ്പോൾ താൽകാലികമായി നിർത്തിയതോടെ അനിശ്ചിതത്വത്തിലായത്.

രാജ്യത്തെ ഒൻപതു നഗരങ്ങളിൽനിന്നായിരുന്നു വിവിധ ബ്രിട്ടിഷ് വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വന്ദേഭാരത് സർവീസ് നടത്തിയിരുന്നത്. ഇതിൽ ആഴ്ചയിൽ ഏഴു സർവീസ് നടത്തിയിരുന്ന ഡെൽഹിയും നാല് സർവീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാൽ ഏറ്റവും അധികം സർവീസ് കൊച്ചിയിൽനിന്നും ആയിരുന്നു. എന്നാൽ താൽകാലികമായി നിർത്തിയ സർവീസ് പുനരാരംഭിച്ചപ്പോൾ കൊച്ചി പുറത്തായി.

വന്ദേഭാരത് സർവീസ് ഇല്ലാതായതോടെ ഇപ്പോൾ എത്ര അത്യാവശ്യമായാലും നാട്ടിൽ പോകാനോ തിരികെയെത്താനോ കഴിയാത്ത സ്ഥിതിയിലാണ് രണ്ടുലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ മലയാളി സമൂഹം.