തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയിൽ ലഭിച്ച ഭാരവാഹിത്വം രാജിവെക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് , വൈസ് പ്രസിഡൻറ് എന്നിവരെ കോൺഗ്രസ് പുറത്താക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയനേയും വൈസ് പ്രസിഡൻറ് ജഗന്നാഥൻ പിള്ളയേയുമാണ് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
എസ്ഡിപിഐയുടെ ഒരംഗത്തിൻ്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇവർ ഡിസിസി രേഖാമൂലം ആവശ്യപ്പെട്ടിട്ടും രാജി വെക്കാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. അധ്യക്ഷ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ നൽകിയതിനാലാണ് രാജി ആവശ്യപ്പെട്ടത്.
എസ്ഡിപിഐ പിന്തുണയിൽ ലഭിച്ച വെമ്പായം ഗ്രാമപഞ്ചായത്തിലെ ഭരണം ഉപേക്ഷിക്കണമെന്ന കോൺഗ്രസ് നിർദേശം പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. നറുക്കെടുപ്പിലൂടെയാണ് അധികാരം കിട്ടിയതെന്നും അതിന് മുമ്പ് ആരോക്കെ അനുകൂലിച്ച് വോട്ടിട്ടെന്ന് അറിയില്ലെന്നുമാണ് പ്രസിഡന്റിന്റേയും, ബ്ലോക്ക് കമ്മിറ്റിയുടേയും വിശദീകരണം. 25 വർഷത്തിന് ശേഷമാണ് വെമ്പായത്ത് യുഡിഎഫിന് അധികാരം കിട്ടിയത്.
21 അംഗപഞ്ചായത്തിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും അംഗങ്ങളായിരുന്നു. വോട്ടെടുപ്പിൽ എസ്ഡിപിഐ അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ ഇരു മുന്നണികൾക്കും തുല്യമായി. തുടർന്നുള്ള നറുക്കെടുപ്പിൽ യുഡിഎഫിന് ഭരണം കിട്ടി.
എസ്ഡിപിഐ പിന്തുണച്ച് കിട്ടിയ ഭരണം പലയിടത്തും, എൽഡിഎഫ് ഭരണം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും യുഡിഎഫ് തുടരുന്നത് വിമർശനത്തിനിടയാക്കി. ഇതോടെ വെമ്പായത്തെ പ്രസിഡന്റിനോട് സ്ഥാനം രാജിവയ്ക്കാൻ ഡിസിസി ആവശ്യപ്പെടുകയായിരുന്നു.