ഇടുക്കി: ഇടുക്കി ജില്ലാ പ്രസിഡന്റായി എൽഡിഎഫിലെ ജിജി കെ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ ജില്ലാ കൗൺസിൽ അംഗമായ ജിജി കെ ഫിലിപ്പ് പാമ്പാടുംപാറ ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥിക്ക് എട്ട് വോട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് അഞ്ച് വോട്ടും ലഭിച്ചു.
താമസിച്ച് വന്നതിനാൽ യുഡിഎഫിലെ ഷെെനി റെജിക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. വെെസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡി എഫിലെ സാം കെ ഡാനിയലിനെ തെരഞ്ഞെടുത്തു. 26 അംഗങ്ങളില്‍ 22 വോട്ട് സാമിന് ലഭിച്ചു. യുഡിഫ് സ്ഥാനാര്‍ഥി ബ്രിജേഷ് എബ്രഹാമിനു 3 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. ജില്ലാ പഞ്ചായത്തില്‍ തുടര്‍ച്ചയായി എല്‍ഡിഎഫിനാണു ഭരണം.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഓമല്ലൂര്‍ ശങ്കരന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഓമല്ലൂർ ശങ്കരൻ ഇലന്തൂർ ഡിവിഷനിൽനിന്നാണ് വിജയിച്ചത്. അദ്ദേഹത്തിനു 12 വോട്ട് ലഭിച്ചു. പതിനാറ് ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോൺഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്.
ഓമല്ലൂർ ശങ്കരൻ മൂന്നാം വട്ടമാണ് ജില്ലാപഞ്ചായത്ത് അംഗമാകുന്നത്.ഇലന്തൂർ ഡിവിഷനിൽനിന്ന് മുമ്പ് രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓമല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. തുടർച്ചയായി പന്ത്രണ്ടുവർഷം ഓമല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ എം കെ റഫീഖ തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ ഇസ്മായില്‍ മൂത്തേടമാണ് വൈസ്പ്രസിഡന്റ്. ആനക്കയം ഡിവിഷനില്‍ നിന്ന് ജയിച്ച റഫീഖ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തംഗമായിരുന്നു.
പുലാമന്തോള്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് അഞ്ചും പേരാണുള്ളത്.
കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ എമ്മിലെ പി ബേബി തെരഞ്ഞെടുക്കപ്പെട്ടു.
എതിരാളിയായ മുസ്ലിം ലീഗിലെ ജമീല സിദ്ദിഖ് ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബേബിക്ക് എട്ട് വോട്ടും ജമീലക്ക് ഏഴ് വോട്ടും ലഭിച്ചു.
രണ്ട് അംഗങ്ങളുള്ള ബിജെപി വിട്ടു നിന്നു. ആകെ 17 അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുള്ളത്.