തിരുവനന്തപുരം : കാരക്കോണത്ത് 51 കാരി ഷോക്കേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണ്‍കുമാറാണ് സ്ത്രീയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇന്നു പുലര്‍ച്ചെയാണ് ശാഖാ കുമാരി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടന്ന മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. 26 കാരനായ ബാലരാമപുരം സ്വദേശി അരുണ്‍കുമാർ രണ്ടു മാസം മുമ്പാണ് ശാഖാകുമാരിയെ വിവാഹം കഴിച്ചത്.
ക്രിസ്മസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റാണ് ശാഖകുമാരി മരിച്ചതെന്നാണ് അരുണ്‍ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. എന്നാല്‍ ഇതില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അരുണ്‍ കുറ്റം സമ്മതിച്ചത്.
രണ്ടുമാസം മുമ്പാണ് ശാഖാകുമാരിയും അരുണുമായുള്ള വിവാഹം നടത്തിയത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ ആരും പങ്കെടുത്തിരുന്നില്ല. വിവാഹം രഹസ്യമാക്കി വെക്കാന്‍ അരുണ്‍ ശ്രദ്ധിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വിവാഹ ഫോട്ടോ ശാഖകുമാരി പുറത്തു വിട്ടതിനെച്ചൊല്ലി കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടതായി വീട്ടില്‍ ശാഖാകുമാരിയുടെ അമ്മയെ ശുശ്രൂഷിച്ചിരുന്ന ഹോം നഴ്‌സ് പറഞ്ഞു. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായും, മുമ്പും ശാഖയെ കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും, വീട്ടില്‍ ശാഖാകുമാരിയുടെ അമ്മയെ ശുശ്രൂഷിച്ചിരുന്ന ഹോം നഴ്‌സ് പറഞ്ഞു.
മീറ്ററില്‍ നിന്ന് ശാഖാകുമാരിയെ ഷോക്കടിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ശ്രമം വിജയിച്ചില്ല. സാമ്പത്തികമായി നല്ല നിലയിലുള്ളതാണ് ശാഖാകുമാരിയുടെ കുടുംബം. സ്വത്ത് തട്ടിയെടുക്കലാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.