അതീവ ഗുരുതരാവസ്ഥയിൽ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് മാറ്റുന്നു

കോയമ്പത്തൂർ: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് മാറ്റുന്നു. വാളയാർ, വടക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴി ആണ് ആംബുലൻസ് കൊച്ചിയിൽ എത്തുക.

ഇന്ന് വൈകീട്ടോടെ ആംബുലൻസ് കോയമ്പത്തൂരിൽ നിന്നും പുറപ്പെടും. പ്രത്യേക ഐസിയു ആംബുലൻസിലാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുവരുന്നത്.

സംവിധായകൻ ഷാനവാസ് നരണിപ്പുഴ മരിച്ചുവെന്ന് ഇന്ന് ഉച്ചയോടെ വാർത്തകൾ വന്നിരുന്നു. സിനിമാ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജിൽ ഷാനവാസ് മരിച്ചുവെന്ന അറിയിപ്പ് വന്നിരുന്നു. ഇതെതുടർന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്.

അതേസമയം ഷാനവാസ് മരിച്ചെന്ന പ്രചാരണം തെറ്റാണെന്നും വെൻറിലേറ്ററിലാണെന്നും നിർമാതാവും നടനുമായ വിജയ് ബാബു അറിയിച്ചു. ഇപ്പോഴും ഹൃദയമിടിപ്പുണ്ടെന്നും എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു .

ഹൃദയാഘാതത്തെ തുടർന്ന് ഷനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിക്കുകയയിരുന്നു. അട്ടപ്പാടിയിൽ പുതിയ സിനിമയുടെ ഒരുക്കത്തിലായിരുന്നു മലപ്പുറം പൊന്നാനി സ്വദേശിയായ ഷാനവാസ്.