യുവനടിയെ അപമാനിച്ച കേസ്; പ്രതികളെ കോടതി റിമാന്റ് ചെയ്തു

കൊച്ചി: യുവനടിയെ കൊച്ചിയിലെ മാളിൽ അപമാനിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദിൽ, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങാനെത്തുന്നതിനിടെയാണ് പ്രതികളെ കളമശ്ശേരിയിൽ പൊലീസ് പിടികൂടിയത്. രാത്രി ചോദ്യം ചെയ്യലിന് ശേഷം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ നടിയും കുടുംബവും പ്രതികൾക്ക് മാപ്പ് നൽകിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നടിയെ അപമാനിച്ചതിൽ പൊലീസ് സ്വമേധയാ ആണ് നടപടികൾ തുടങ്ങിയതെങ്കിലും നടിയുടെ അമ്മ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഈ സഹാചര്യത്തിൽ തുടർനടപടികൾ കോടതിയുടെ തീരുമാന പ്രകാരം ആയിരിക്കും.

തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പ്രതികൾ പിടിയിലായതിന് പിന്നാലെ കുടുംബാഗങ്ങളെ ഓര്‍ത്ത് ഇരുവർക്കും മാപ്പ് നൽകിയതായി നടി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ നടി മാപ്പ് നൽകിയത് കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.കൊച്ചിയിൽ ഇല്ലാത്തതിനാൽ ഫോണിലൂടെയാണ് മൊഴിയെടുത്തത്. കൊറോണ പരിശോധനക്ക് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.