കൊച്ചി:ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യൻ വ്യവസായി അനിൽ അഗർവാൾ.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ, അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ‘വേദാന്ത റിസോഴ്സസ്’ ചെയർമാനായ അനിൽ അഗർവാൾ നീക്കം തുടങ്ങിയത്. ഇതിനായി 1,000 കോടി ഡോളറിന്റെ (75,000 കോടി രൂപ) പദ്ധതിക്ക് രൂപം നൽകുകയാണ് അദ്ദേഹം.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സെൻട്രിക്കസ് അസറ്റ് മാനേജ്മെന്റ്’ എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുക. മറ്റു നിക്ഷേപകരിൽനിന്നു കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. 10 വർഷമായിരിക്കും ഫണ്ടിന്റെ കാലാവധി. അതിനുള്ളിൽ ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വർധിപ്പിച്ച് വിറ്റൊഴിയാനാകും ശ്രമം.
കേന്ദ്രസർക്കാർ 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്പനയാണ് ലക്ഷ്യമിടുന്നത്. ഈ സ്ഥാപനങ്ങളെ ഏറ്റെടുത്ത് കൂടുതൽ ലാഭക്ഷമമാക്കാനാണ് അനിൽ അഗർവാളിന്റെ പദ്ധതി.
കേന്ദ്രസർക്കാർ വില്പനയ്ക്ക് വച്ചിരിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ബിഡ്ഡിങ്ങിലും വേദാന്ത പങ്കെടുത്തിട്ടുണ്ട്.