ഇഡി യുടെ നോട്ടീസ് ചോദ്യം ചെയ്ത് സി എം രവീന്ദ്രന്റെ ഹർജി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നോട്ടീസ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ അടിയന്തര ആവശ്യം.

താന്‍ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രന്‍ വാദിക്കുന്നു. കൊറോണന്തര അസുഖങ്ങള്‍ ഉണ്ടെന്നും കൂടൂതൽ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയിൽ പറയുന്നു. എന്നാല്‍ നോട്ടീസ് സ്റ്റേ ചെയ്യണം എന്ന് പറയാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു.

പല തവണ സമന്‍സ് അയച്ചിട്ടും രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്‍റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രന് ശ്രമിക്കുകയാണെന്നും ഇഡി ആരോപിച്ചു. ഇന്ന് ഹാജാരാകണം എന്നാവശ്യപ്പെട്ടാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള തുടര്‍നടപടികള്‍.