സ്കൂൾ ബാഗുകളുടെ ഭാരം വിദ്യാർഥികളുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയാകണം; അധിക ഹോം വർക്ക് പാടില്ല; പുതിയനയം തയ്യാറാക്കി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയം തയ്യാറാക്കി കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്കൂൾ ബാഗ് നയം ശുപാർശ ചെയ്യുന്നു.

രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം ആണ്. അതിനാൽ അവരുടെ സ്കൂൾ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമിൽ കൂടാൻ പാടില്ലെന്നാണ് നയത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്.

ഇതിന് പുറമെ പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാരം 35 മുതൽ 50 കിലോ വരെ ആയതിനാൽ സ്കൂൾ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമിൽ അധികമാകരുതെന്നും നയത്തിൽ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോൾ അതിന്റെ ഭാരം കൂടി അധ്യാപകർ കണക്കിലെടുക്കണമെന്നും എല്ലാ പുസ്തകങ്ങളിലും പ്രസാധകർ ഭാരം രേഖപ്പെടുത്തണം എന്നുമാണ് പുതിയ നിർദേശങ്ങൾ.
ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്കൂളുകളിൽ തന്നെ ഉറപ്പാക്കണം.

അങ്ങനെയായാൽ ഭക്ഷണം കൊണ്ട് പോകുന്ന പാത്രവും വെള്ളക്കുപ്പിയും കൊണ്ട് വരുന്നത് ഒഴിവാക്കാം. ഇത് സ്കൂൾ ബാഗുകളുടെ ഭാരവും വലുപ്പവും കുറയ്ക്കാൻ സഹായകരമാകുമെന്നും നയം ചൂണ്ടിക്കാട്ടുന്നു.

അധികസമയം ഇരുന്ന് പഠിക്കാൻ കഴിയാത്തതിനാൽ രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികൾക്ക് ഹോം വർക്ക് നൽകുന്നതിന് പകരം വിദ്യാർത്ഥികൾ വൈകുന്നേരങ്ങളിൽ എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ കാര്യങ്ങൾ അധ്യാപകർ ക്ലാസിൽ പറയിപ്പിക്കണം എന്നതാണ് മറ്റൊരു ശുപാർശ.

മൂന്ന് മുതൽ അഞ്ച് വരെയുള്ള ക്ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ പരമാവധി രണ്ട് മണിക്കൂർവരെയേ ഹോം വർക്ക് നൽകാവൂ. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂർ വരെ ഹോം വർക്ക് നൽകാം. ഈ പ്രായം മുതലാണ് വിദ്യാർത്ഥികൾ കൂടുതൽ ഏകാഗ്രതയോടെ കൂടുതൽ സമയം ഇരിക്കാൻ തുടങ്ങുന്നത്. അതിനാൽ തന്നെ കഥകൾ, ലേഖനങ്ങൾ, പ്രാദേശികമായ വിഷയങ്ങൾ, ഊർജ്ജ സംരക്ഷണം എന്നിവ സംബന്ധിച്ച് എഴുതാൻ വിദ്യാർത്ഥികളോട് നിർദേശിക്കണം.

ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ളാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വർക്ക് നൽകരുതെന്നും നയത്തിൽ നിർദേശിച്ചിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതി 2018-ൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ ഉള്ള നയം രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിഇആർടിയിലെ പാഠ്യപദ്ധതി വിഭാഗം മേധാവി രഞ്ജന അറോറയുടെ നേതൃത്വത്തിൽ നയം രൂപീകരിക്കാൻ വിദഗ്ത സമിതി രൂപവത്കരിച്ചിരുന്നു.

രാജ്യത്തെ 350-ഓളം സ്കൂളുകളിലായി 3000 രക്ഷാകർത്താക്കളിലുംം 3600 വിദ്യാർത്ഥികളിലും സർവ്വേ നടത്തിയാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. നയത്തിന്റെ പകർപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ അയച്ചുകൊടുത്തിട്ടുണ്ട്.