കൃത്യമായ രേഖകളുണ്ട്; സ്വപ്‌നയ്ക്ക് വധ ഭീഷണിയുണ്ടെന്ന ആരോപണം നിഷേധിച്ച് ജയില്‍ വകുപ്പ്

കൊച്ചി: സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് വധ ഭീഷണിയുണ്ടെന്ന ആരോപണം നിഷേധിച്ച് ജയില്‍ വകുപ്പ്. ആരൊക്കെ സന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ മറ്റാരും സ്വപ്‌നയെ കണ്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അമ്മയും, മകളും, ഭര്‍ത്താവിന്റെ സഹോദരനും ജയിലിലെത്തി സ്വപ്നയെ കണ്ടിരുന്നെന്നും അധികൃതര്‍ അറിയിച്ചു.

എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളത്ത് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന ഹര്‍ജി നല്‍കിയത്. സ്വപ്നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

സ്വപ്‌നയുടെ സെല്ലില്‍ 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന തന്നെ നവംബര്‍ 25ന് മുമ്പാണ് ചിലര്‍ ഭീഷണിപ്പെടുത്തിയതെന്നും, കണ്ടാലറിയാവുന്ന അവര്‍ പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്നാണ് അവകാശപ്പെട്ടതെന്നുമായിരുന്നു സ്വപ്ന ഹ‌ര്‍ജിയില്‍ പറഞ്ഞിരുന്നത്.