കൊച്ചി: ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുന്നു. നിലവിൽ ഇരുമ്പുരുക്ക് സാമഗ്രികളുടെ വിലയിൽ കിലോയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്
കൊറോണ വ്യപനത്തെ തുടർന്ന് പ്രവർത്തിക്കാതിരുന്ന ഇരുമ്പുരുക്ക് സാമഗ്രികൾ വിൽക്കുന്ന കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂട്ടി കിട്ടുന്നതിനായി ഉത്പാദനം കുറച്ചതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം.
ചില സാഹചര്യങ്ങളിൽ വില വർദ്ധനവ് ഉണ്ടകുമെങ്കിലും ഇത്ര വലിയ മാർജിനിൽ വില കൂടുന്നത് ആദ്യമായാണെന്നും വ്യാപാരികൾ പറയുന്നു. നവംബർ വരെ ഏഴു മുതൽ 10 രൂപ വരെയാണ് വില വർധിച്ചിരുന്നത്. എന്നാൽ, ഡിസംബർ ആദ്യവാരം മൂന്നു മുതൽ നാലു രൂപ വരെ വീണ്ടും വില വർധിക്കുകയായിരുന്നു.
ടിഎംടി. ബാറുകൾക്കും എംഎസ് ആംഗിളുകൾക്കും കിലോയ്ക്ക് 10 മുതൽ 13 രൂപ വരെയാണ് വില കൂടിയിട്ടുള്ളത്. പ്ലേറ്റുകൾ, ഷീറ്റുകൾ ജി.പി./എം.എസ്. പൈപ്പുകൾ എന്നിവയ്ക്ക് 11 മുതൽ 14 രൂപ വരെയും വില കൂടി. അലുമിനിയം ഷീറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും വില വർധനയുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ഇത്തരത്തിൽ ഒരു വില വർധനയില്ലാതിരിക്കേ ആഭ്യന്തര വിപണിയിൽ മാത്രമാണ് ഇത്തരത്തിൽ വില ഉയർന്നു വരുന്നത്.