പാരിസ്‍: യൂറോപ്യൻ ഏകീകരണത്തിനു നേതൃത്വം നൽകുകയും ഫ്രഞ്ച് സമൂഹത്തിന്റെ ആധുനീകരണത്തിന് ആരംഭമിടുകയും ചെയ്ത മുൻ ഫ്രാൻസ് പ്രസിഡന്റ് വലേറിഷിസ്കാ ദെസ്താങ് (94) അന്തരിച്ചു. കൊറോണ ബാധയെ തുടർന്നുണ്ടായ ശ്വാസകോശ പ്രശ്നങ്ങളുടെ ചികിത്സയിലായിരുന്നു. 1974ൽ 48ാം വയസിലാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലേറുന്നത്.
വോട്ടിംഗ് പ്രായം 18 ആക്കിയതും ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം, ഗർഭഛിദ്രം എന്നിവ നിയമവിധേയമാക്കിയതും 1981വരെ നീണ്ട അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഉദാരവൽക്കരണനയങ്ങൾ നടപ്പാക്കിയ അദ്ദേഹം തന്നെയാണ് യൂറോ കറൻസിക്കും അടിസ്ഥാനമിട്ടത്.
വികസിത രാഷ്ട്രങ്ങളുടെ സംഘടനയായ ജി – 7നും തുടക്കം കുറിച്ചു. രാജ്യത്തെ ഹൈസ്പീഡ് ടി.ജി.വി നെറ്റ്‌വർക്കിന്റെ ഉപജ്ഞാതാവായും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. 1981ൽ പ്രസിഡന്റ് പദത്തിലേക്കുള്ള രണ്ടാമൂഴത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം ‘ലൈഫ് ആൻഡ് പവർ’ എന്ന കൃതിയും രചിച്ചു.