ഇന്ത്യയിലെ കർഷകര്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്; പിന്തുണയുമായി ഐക്യരാഷ്ട്രസഭയും

വാഷിംഗ്ടൺ: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വക്താവ് സെറ്റഫാൻ ഡുജാറിക് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായാണ് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയത്.

കര്‍ഷകസമരത്തെപ്പറ്റി വിദേശനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്ന കേന്ദ്രസര്‍ക്കാരിൻ്റെ മറുപടിയ്ക്ക് പിന്നാലെയായിരുന്നു യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗൂട്ടെറസിൻ്റെ വക്താവിൻ്റെ പ്രതികരണം. ഇന്ത്യയിലെ സമരത്തെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു ആളുകള്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടന്നും സര്‍ക്കാരുകള്‍ അത് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത്.

ഇതിനിടെ കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ വിദേശ നേതാക്കള്‍ രംഗത്തെത്തി. സമരത്തെ അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ ഇതിനെതിരെ ഇന്ത്യ രംഗത്തെത്തിയെങ്കിലും ട്രൂഡോ തന്റെ പ്രസ്താവന ആവര്‍ത്തിക്കുകയാണുണ്ടായത്.

യുകെയിലെ 36 പാര്‍ലമെന്‍റ് അംഗങ്ങളും വിഷയത്തിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്നും ഇന്ത്യയുമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.