ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി; വീണ്ടും ചോദ്യം ചെയ്യൽ പരിഗണിക്കാനാകില്ലെന്ന് കോടതി

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് റിമാൻഡ് രണ്ടാഴ്‌ചത്തേക്ക് നീട്ടിയത്. ഡിസംബർ 16 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

വീഡിയോ കോളിലൂടെ ജ‌ഡ്‌ജി ഇബ്രാഹിം കുഞ്ഞുമായി ആശയവിനിമയം നടത്തിയ ശേഷമാണ് റിമാൻ്റ് നീട്ടിയത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

വീണ്ടും ചോദ്യം ചെയ്യാനുളള അപേക്ഷ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും വീണ്ടും ചോദ്യം ചെയ്യൽ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നവംബർ 30ന് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കൊച്ചിയിലെ ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിക്കുന്നില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.

നവംബർ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. നിലവിൽ ചികിത്സയിലുള്ള ലേക് ഷോർ ആശുപത്രിയിൽ തന്നെ ഇബ്രാഹിം കുഞ്ഞ് തുടരും.