ന്യൂഡെൽഹി: ശക്തമായ സമരം തുടരുന്നതിനൊപ്പം കാർഷിക നിയമങ്ങളിലെ ആശങ്കകൾ അക്കമിട്ട് നിരത്തി കേന്ദ്രസർക്കാരിന് കരട് സമർപ്പിക്കാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേർന്ന് കരട് തയാറാക്കും. നിയമങ്ങളിലെ പ്രശ്നങ്ങൾ രേഖാമൂലം അറിയിക്കാൻ ഇന്നലെ നടന്ന ചർച്ചയിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഡെൽഹി അതിർത്തിയുടെ കൂടുതൽ മേഖലകളിലേക്ക് കർഷക പ്രക്ഷോഭം വ്യാപിക്കുകയാണ്.
ഇന്നലത്തെ ചർച്ച പരാജയപ്പെട്ടെങ്കിലും, പ്രശ്നപരിഹാരത്തിനുള്ള വഴികൾ തുറന്നു കിടക്കുകയാണ്.
കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി ചൂണ്ടിക്കാണിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനോട് അനുകൂലമായാണ് കർഷക സംഘടനകൾ പ്രതികരിച്ചത്. ഇതെ തുടർന്നാണ് കർഷക സംഘടന നേതാക്കൾ ഇന്ന് യോഗം ചേർന്ന് കരട് തയാറാക്കുക. നാളെ ചർച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നുതന്നെ കരട് തയാറാക്കി കേന്ദ്രത്തിന് കൈമാറുമെന്നാണ് സൂചന.
അതേസമയം കർഷക പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഡെൽഹിയുടെ പ്രധാന പാതകൾ ഉപരോധിക്കാനാണ് തീരുമാനം. ഹരിയാനയോട് ചേർന്നുള്ള സിംഗു, തിക്രി അതിർത്തികൾ അടഞ്ഞുതന്നെ കിടക്കുന്നു. യു.പി അതിർത്തിയായ ഗാസിയാബാദിൽ അടക്കം ഡൽഹിക്ക് ചുറ്റുമുള്ള അതിർത്തി മേഖലകളിൽ സുരക്ഷാസന്നാഹം ശക്തമാക്കി.
കർഷക സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്.