കൊച്ചി: ഫ്ലാറ്റിൽ നിന്ന് പത്തു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സിനിമ മേക്കപ്പ് മാനെന്നവകാശപ്പെട്ട യുവാവടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേൽ റഹീസ്, മരട് മറുതുരുത്തിൽ അഖിലേഷ് എന്നിവരെയാണ് ഫ്ലാറ്റിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്.
തൃശ്ശൂർ കൊടകരയിൽ ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 56 കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. അരക്കോടി രൂപയിലേറെ വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്
കൊച്ചിയിൽ പിടിയിലായ റഹീസ് സിനിമാ രംഗത്ത് മേക്കപ്പ് മാനാണെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം ശരിയാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തമ്മനം വൈലാശ്ശേരി റോഡിലുള്ള ഫ്ലാറ്റിലായിരുന്നു കഞ്ചാവ് കച്ചവടം.
ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. മുറിയിൽ ഈ സമയം പത്തു കിലോ കഞ്ചാവ് ഉണ്ടായിരുന്നു. റെയ്ഡിനിടെ രണ്ടു കിലോ കഞ്ചാവ് വാങ്ങാനാണ് അഖിലേഷ് എത്തിയത്.
അഖിലേഷ് മുമ്പ് സ്വിഗ്ഗിയിൽ ജോലി നോക്കിയിരുന്നു. കോയമ്പത്തൂരിൽ നിന്നും കാറിലാണ് റഹീസ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തൻ ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോയമ്പത്തൂർ സ്വദേശി മഹേഷ് എന്നയാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് റഹീസ് മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവർക്കും റഹീസ് കഞ്ചാവ് വിൽപ്പന നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്
തൃശ്ശൂരിൽ വെള്ളിക്കുളങ്ങര സ്വദേശികളായ ദീപക് അനന്തു എന്നിവരാണ് ആഡംബര കാറിൽ കഞ്ചാവ് കടത്തിയത്. കൊടകര മേൽപ്പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇത്.
വാടകകയ്ക്കെടുത്ത ആഢംബരക്കാറിന്റെ ഡിക്കിയിൽ ഭദ്രമായി പോളിത്തീൻ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് പൊതികൾ നിരത്തി അതിനു മുകളിൽ ബാഗുകൾ ഉപയോഗിച്ച് മറച്ചുവെക്കുകയായിരുന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. അരക്കു വനമേഖലയിൽ വിളവെടുത്ത കഞ്ചാവാണിത്. കൊവിഡ് കാലമായതിനാൽ ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിലും മറ്റു മായാണ് കേരളത്തി കഞ്ചാവ് കടത്തുന്നത്.
നേരത്തെ മീൻ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളിൽ പിടികൂടിയിരുന്നു. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികളെ ഇന്ന് കൊറോണ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.