യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്; പരസ്പര സമ്മതപ്രകാരമുള്ള ബന്ധമെന്ന് യുവതി

തിരുവനന്തപുരം: കൊറോണ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പീഡനം നടന്നില്ലെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അകത്തു കടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കൊറോണ നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ സ്ത്രീയെ രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നതാണ് കേസ്. മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴിയും നല്‍കിയിരുന്നു. പാങ്ങോട് പൊലീസാണ് യുവതിയുടെ പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അറസറ്റ് ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ റിമാന്‍ഡും ചെയ്തിരുന്നു.