പശു കാബിനറ്റിന് പിന്നാലെ പശു സംരക്ഷണത്തിന് നികുതി ഏർപ്പെടുത്താൻ മധ്യപ്രദേശ് സർക്കാർ

ഭോപാൽ: ‘പശു കാബിനറ്റി’ന് പിന്നാലെ പശു സംരക്ഷണത്തിന് നികുതി ഏർപ്പെടുത്താൻ മധ്യപ്രദേശിൽ സർക്കാർ നീക്കം. പശുതൊഴുത്ത് പരിപാലത്തിന് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് തുക ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ഓൺലൈനായി ചേർന്ന പശു കാബിനറ്റിൻ്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോശാലകൾ സാമൂഹിക സംഘടനകളുടെയും സ്വയം സഹായ സംഘങ്ങളുടെയും പിന്തുണയോടെ സർക്കാർ പരിപാലിക്കും. പരിപാലനത്തിന് കൂടുതൽ തുക ആവശ്യമായി വരികയാണെങ്കിൽ സെസ് ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഗോമാതയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി തുക കണ്ടെത്തുന്നതിനായി സെസ് ഏർപ്പെടുത്തുന്ന കാര്യം ചിന്തിക്കുന്നു. അത് ശരിയല്ലേ?’ -ചൗഹാൻ ചോദിച്ചു.

‘ഞങ്ങൾ ആദ്യത്തെ ’റൊട്ടി’ പശുക്കൾക്കും അവസാനത്തെ ‘റൊട്ടി’ നായ്ക്കൾക്കും നൽകും. ഇന്ത്യൻ സംസ്കാരത്തിൽ മൃഗങ്ങളോടുള്ള കരുതൽ അതാണ് -എന്നാൽ അത് ഇപ്പോൾ ഇല്ലാതായി. അതിനാൽ പശുക്കളെ സംരക്ഷിക്കുന്നതിനായി ചെറിയ തുക നികുതിയായി ജനങ്ങളിൽനിന്ന് ഈടാക്കാൻ ആലോചിക്കുന്നു’ -ചൗഹാൻ കൂട്ടിച്ചേർത്തു.

പശു സംരക്ഷണത്തിനും ഗ്രാമീണ സാമ്പത്തികാവസ്ഥ ശക്തിപ്പെടുത്തുന്നതിനുമാണ് പശു കാബിനറ്റ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ കഴിഞ്ഞയാഴ്ചയാണ് പശു സംരക്ഷണത്തിനായി ‘പശു കാബിനറ്റ്’ രൂപീകരിച്ചത്. മൃഗക്ഷേമം, ഗ്രാമവികസനം തുടങ്ങിയ വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.