ന്യൂഡെൽഹി: പാർട്ടി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. എന്നാൽ ഇത് എപ്പോൾ നടക്കുമെന്നതിനെ ചൊല്ലി അനിശ്ചിതത്വം ബാക്കിയാണ്. സോണിയാ ഗാന്ധിയുടെ അനാരോഗ്യവും മുതിർന്ന നേതാക്കൾ വിമത ശബ്ദം ഉയർത്തിയത് ദേശീയ തലത്തിൽ പടർന്നതുമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത വർഷം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യക്ഷമമായ നേതൃത്വം ഉണ്ടായേ മതിയാവൂ എന്ന ചിന്ത പാർട്ടിയിൽ ശക്തമായിട്ടുണ്ട്. ഇതിൻ്റെ കൂടി സമ്മർദ്ദവും അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നീക്കം തുടങ്ങാൻ കോൺഗ്രസിന് പ്രേരണയായിട്ടുണ്ട്.
ഡിജിറ്റൽ രീതിയിലുള്ള തെരഞ്ഞെടുപ്പ് സംവിധാനം തയാറാക്കാനുള്ള മുന്നൊരുക്കത്തിലാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. ഇതിനു ഇലക്ട്രൽ കോളജ് അംഗങ്ങൾക്ക് എല്ലാ വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുത്തിയ ഡിജിറ്റൽ കാർഡ് നൽകും. ഇതടക്കമുള്ള നടപടിക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗീകാരം ലഭിക്കേണ്ടതുണ്ട്.
അനുമതി ലഭിച്ചാലുടൻ നടപടി പൂർത്തിയാക്കുമെന്ന് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. 2017 ൽ രാഹുൽ ഗാന്ധി എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള അതേ ഇലക്ട്രൽ കോളജ് തന്നെയാണ് നിലവിലുള്ളത്. രണ്ടു സംസ്ഥാനങ്ങളിൽനിന്നൊഴികെ എഐസിസി അംഗങ്ങളുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കോൺഗ്രസിൽ സംഘടനാ തലത്തിൽ ഉൾെപ്പടെ അടിമുടി മാറ്റവും അടിയന്തര തെരഞ്ഞെടുപ്പും ആവശ്യപ്പെട്ട് 23 നേതാക്കൾ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. ബ്ലോക്ക് തലം മുതൽ പ്രവർത്തക സമിതിയിൽ വരെ തെരഞ്ഞെടുപ്പ് നടത്തി അടിമുടി അഴിച്ചുപണി വേണമെന്നായിരുന്നു ആവശ്യം. ഇതിനോടകം അതോറിറ്റി രണ്ടുതവണ യോഗം ചേർന്ന് എഐസിസി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു.
എഐസിസി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തന്നെ ആദ്യം നടത്തണമെന്നും നാമനിർദേശം ചെയ്യുന്ന പതിവ് ഉപേക്ഷിക്കണമെന്നും വിമത ശബ്ദം ഉയർത്തിയവർ ആവശ്യപ്പെട്ടിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോൺഗ്രസെന്ന് കപിൽ സിബൽ വിമർശിച്ചിരുന്നു.
സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി. അതേസമയം, പാർട്ടിയിൽ നേതൃത്വ പ്രതിസന്ധിയില്ലെന്ന മറുപടിയുമായി പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് സൽമാൻ ഖുർശിദ് രംഗത്തുവന്നു.
ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷപ്പെടാനാവില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദും അഭിപ്രായപ്പെട്ടു. താഴേതട്ടിലെ ബന്ധങ്ങൾ കോൺഗ്രസിന് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണെന്ന് ആസാദ് കുറ്റപ്പെടുത്തി