തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വിഎസ് ശിവകുമാർ എന്നിവർക്കെതിരേയുള്ള വിജിലൻസ്
അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ഇനി ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതി കൂടി വേണം.
ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സർക്കാർ നീങ്ങുന്നത്. നേരത്തെ വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ കഴിഞ്ഞ് തുടരന്വേഷണത്തിനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി നൽകിയതാണ്. എന്നാൽ ജനപ്രതിനിധികളായതിനാലും ഇവർക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സർക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാൻ സാധിക്കൂ.
ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയൽ അയക്കും. ഗവർണ്ണറുടെ അനുമതി ലഭിച്ചാലുടൻ വിഷയത്തിൽ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സർക്കാർ കടക്കും.