സെക്രട്ടേറിയറ്റിലെ സെക്‌സ് റാക്കറ്റ് പരാതി അന്വേഷിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട പരാതി ഗൗരവമുള്ളതാണെന്നും അത് പൊതുഭരണ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. തീപിടുത്തം ഉണ്ടായപ്പോള്‍ മദ്യകുപ്പിയും കണ്ടെത്തിയിരുന്നു. മദ്യാലയമായി സെക്രട്ടേറിയറ്റ് മാറി.എല്ലാത്തരം അനഭലക്ഷണീയമായ പ്രവര്‍ത്തനങ്ങളുടേയും പ്രഭവ കേന്ദ്രം സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂരില്‍ സ്വതന്ത്രവും നിര്‍ഭയവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം അനുവദിക്കുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യം.ആന്തൂരിലും മലപ്പട്ടത്തും സമാനമായ അവസ്ഥയാണ്. കോണ്‍ഗ്രസിന് വ്യക്തമായി സ്വാധീനമുള്ള പഞ്ചായത്തുകളാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ സുധാകരന് ആന്തൂര്‍ പഞ്ചായത്തില്‍ 4967 വോട്ടാണ് ലഭിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെയാണ് സിപിഎം തകര്‍ക്കുന്നത്. ഫാസിസ്റ്റ് നടപടിയാണിതെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ല.ഇതു സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഡിസിസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മൂന്നംഗ സമിതിയേയും കെപിസിസി നിയമിച്ചിട്ടുണ്ട്.അച്ചടക്ക ലംഘനം ഒരുവിധത്തിലും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.