ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി അധികൃതർ അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്. രണ്ട് മലയാളികളും ഒരു കന്നഡ നടിയും അടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റിൽ എൻസിബി മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദായിരുന്നു കേസിലെ രണ്ടാം പ്രതി. അറസ്റ്റിലായതിന് പിന്നാലെ അനൂപ് മുഹമ്മദ് എൻസിബിക്ക് നൽകിയ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന. തനിക്ക് സാമ്പത്തിക സഹായം നൽകിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നൽകിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും ഇപ്പോൾ പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽനിന്ന് ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യംചെയ്യുന്നതിനായി കൊണ്ടുപോകും. ബിനീഷ് കൊടിയേരിയും അനൂപ് മുഹമ്മദും ലഹരി മരുന്ന് ഇടപാടുകൾ നടത്തുന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതികൾക്ക് പുറത്തുനിന്ന് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നും അത് ഉപയോഗിച്ച് വിദേശത്തുനിന്ന് വൻതോതിൽ മയക്കുമരുന്ന് വാങ്ങി ബെഗളൂരുവിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നുവെന്നുമാണ് എൻസിബിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നത്. മയക്കുമരുന്ന് ഇടപാടുകൾക്ക് പണം നൽകിയ വ്യക്തിയെന്ന നിലയിലാണ് നേരത്തെ ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസിൽ പ്രതിയാക്കിയതും പിന്നീട് അറസ്റ്റുചെയ്തതും. തുടർന്നാണ് ലഹരി മരുന്ന് കേസിലും ബിനീഷ് അറസ്റ്റിലായിട്ടുള്ളത്.