പോയസ് ഗാര്‍ഡനിലെ വസതിയില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്‍ രജനീകാന്ത്

ചെന്നൈ: എട്ടുമാസംനീണ്ട ഇടവേളയ്ക്കുശേഷം ആരാധകർക്ക് മുമ്പിലെത്തി തമിഴ് സൂപ്പർസ്റ്റാർ നടൻ രജനീകാന്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് ചെന്നൈ പോയസ് ഗാർഡനിലെ വീടിനുമുന്നിൽ താരം ആരാധകരെ കണ്ടത്.
കൊറോണ നിയന്ത്രണങ്ങളേർപ്പെടുത്തിയതിൽപ്പിന്നെ ഇതാദ്യമായാണ് നടൻ പരസ്യമായി ആരാധകർക്ക് മുമ്പിലെത്തുന്നത്. മുഖാവരണം ധരിച്ചാണ് രജനി ആരാധകരെ കണ്ടത്.

പ്രിയതാരത്തെ കാണാൻ തടിച്ചുകൂടിയിരുന്ന ആരാധകവൃന്ദത്തിന് നേർക്ക് കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തശേഷം അദ്ദേഹം മടങ്ങി. പക്ഷെ മാധ്യമങ്ങളോട് സംസാരിച്ചില്ല.
ആരവാഘോഷങ്ങളോടെയും താരത്തിന് ജയ് വിളിച്ചും ആരാധകർ വീടിനുമുന്നിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു.

പോലീസ് ഇടപെട്ടാണ് ആളുകളെ പിരിച്ചുവിട്ടത്.
കുടുംബാംഗങ്ങൾക്കൊപ്പമാണ് രജനികാന്ത് ദീപാവലി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ മകൾ സൗന്ദര്യ ട്വിറ്ററിൽ പങ്കുവെച്ചിട്ടുമുണ്ട്. ആദ്യഘട്ട ലോക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് മുതൽ താരം വീട്ടിൽനിന്ന് പുറത്തുപോയിരുന്നില്ല. സിനിമാ ഷൂട്ടിങ് ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്.

ഇടയ്ക്ക് ചെങ്കൽപ്പെട്ട് ജില്ലയിലെ കേളമ്പാക്കത്തുള്ള ഫാംഹൗസിലേക്ക് താരം പോയത് വാർത്തയായിരുന്നു.ഇ-പാസ് ഇല്ലാതെയായിരുന്നു യാത്രന്നെന്ന് ആരോപണമുയർന്നെങ്കിലും പാസെടുത്തിരുന്നെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഇതല്ലാതെ കഴിഞ്ഞ എട്ടുമാസത്തിനിടയിൽ രജനീകാന്ത് പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആരോഗ്യകാരണങ്ങളാൽ കൊറോണയോട് ജാഗ്രതവേണമെന്നാണ് രജനിയോട് ഡോക്ടർമാർ നിർദേശിശിച്ചിരിക്കുന്നത്. ഇതിനാൽ രാഷ്ട്രീയപ്രവേശം താരം ഉപേക്ഷിക്കുന്നുവെന്ന് അഭ്യൂഹങ്ങളുമുണ്ട്.