വാഷിംഗ്ടൺ: അൽഖ്വയ്ദയുടെ സ്ഥാപകരിൽ ഒരാളും നേതൃനിരയിലെ രണ്ടാമനുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ള ഇറാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് പിന്തുണയോടെ ഇസ്രയേലി സൈന്യം നടത്തിയ രഹസ്യ നീക്കത്തിലാണ് 1998 ൽ ആഫ്രിക്കയിൽ രണ്ട് യു.എസ് എംബസികളിൽ സ്ഫോടനം നടത്തിയതിലടക്കം മുഖ്യസൂത്രധാരനായിരുന്ന
അബു മുഹമ്മദ് അൽ മസ്രി എന്നും അറിയപ്പെടുന്ന അബ്ദുള്ള അഹമ്മദിനെ വധിച്ചത്.
ടെഹ്റാനിലെ തെരുവിൽ വച്ച് മോട്ടോർസൈക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ആഗസ്റ്റ് ഏഴിന് നടന്ന സംഭവം ഇതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. മസ്രി വധിക്കപ്പെട്ട റിപ്പോർട്ടിനോട് പ്രതികരിക്കാൻ യു.എസ് വൃത്തങ്ങൾ തയ്യാറായില്ല.
അയ്മാൻ അൽ സവാഹിരിയുടെ പിൻഗാമിയായി ഇയാൾ അൽഖ്വയ്ദ തലപ്പത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്നു. ഇറാനിൽ കഴിയുന്ന ഇയാളെ കണ്ടെത്താനുള്ള രഹസ്യനീക്കങ്ങളിലായിരുന്നു വർഷങ്ങളായി യുഎസ്. അതേസമയം അൽഖ്വയ്ദ ഇതുവരെ മസ്രിയുടെ മരണം സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ വൃത്തങ്ങളും ഇതുവരെയും വാർത്ത പുറത്തുവിടാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ആരും ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവരുകയും ചെയ്തില്ല. മസ്രിയുടെ മകളും ഇസ്രയേലി ഓപ്പറേഷനിൽ കൊല്ലപ്പെട്ടു.