Home National ജീവനാംശവുമായി ബന്ധപ്പെട്ട തർക്കം: മരുമകള്‍ നിറയൊഴിച്ചു; കൊലക്കേസ് അന്വേഷണം വഴിത്തിരിവില്‍

ജീവനാംശവുമായി ബന്ധപ്പെട്ട തർക്കം: മരുമകള്‍ നിറയൊഴിച്ചു; കൊലക്കേസ് അന്വേഷണം വഴിത്തിരിവില്‍

0

ചെന്നൈ: ഒരു കൂടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. വെടിയേറ്റ് കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

ജീവനാംശവുമായി ബന്ധപ്പെട്ട് ഭർത്താവും ഭാര്യയും തമ്മിലുള്ള തർക്കമാണ് ഒടുവിൽ മൂന്ന് പേരുടെ ജീവനെടുത്തത്. യുവതിയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ സൗകാർപേട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഫിനാൻസ് കമ്പനി നടത്തുന്ന ദിലീപ് താലിൽ ചന്ദ് (74) ഭാര്യ പുഷ്പ ബായി (70) മകൻ ശ്രിഷിത്ത് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് നിലകെട്ടിടത്തിലെ ആദ്യ നിലയിലുള്ള വീട്ടിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ മൂത്തമകൾ വീട്ടിലെത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു മൂവരും.

കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ശ്രിഷിത്തിന്റെ ഭാര്യ ജയമാലയും സംഘവും പിപിഇ കിറ്റ് ധരിച്ചാണ് വീടിനുള്ളിൽ പ്രവേശിച്ചത്.

പൂനെ സ്വദേശിയായ ജയമാലയും ശ്രിഷിത്തും വിവാഹിതരാകുന്നത് വർഷങ്ങൾക്ക് മുമ്പാണ്. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. ഭർത്താവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് പൂനയിൽ കുട്ടികളൊടൊപ്പമായിരുന്നു ജയമാല താമസിച്ചിരുന്നത്.

ഇവരുടെ വിവാഹമോചന കേസ് ചെന്നൈയിലെ കുടുംബ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇരുവരും ചെന്നൈയിലും പൂനയിലുമായി പരസ്പരം പഴിചാരിക്കൊണ്ട് പരാതി നൽകിയിട്ടുണ്ട്. ഇരുകുടുംബങ്ങളും തമ്മിൽ തർക്കം മുറുകിയതോടെ ശ്രിഷിത്ത് ജയമാല ആവശ്യപ്പെട്ട ജീവനാംശം നൽകില്ലെന്ന് വ്യക്തമാക്കി.

പ്രശ്നം സംസാരിച്ച് പരിഹരിക്കാനാണ് ജയമാലയും സഹോദരൻ ഉൾപ്പെടെയുള്ള മൂന്ന് ബന്ധുക്കളും ചെന്നൈയിലെത്തിയത്. തർക്കത്തിനൊടുവിൽ പ്രകോപിതയായ ജയമാല കൈയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

സംഭവ ശേഷം വീട്ടിൽ നിന്ന് പുറത്ത് കടന്ന നാൽവർ സംഘം ചെന്നൈയിൽ നിന്നും രക്ഷപ്പെട്ടു. ജയമാലയും സഹോദരനും കാറിലും മറ്റ് രണ്ട് ബന്ധുക്കൾ ട്രൈയിൻ മാർഗവും ആണ് ചെന്നൈയിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ പൂനെയിലെ വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണ്.

വെടിയൊച്ചയുടെ ശബ്ദം കേട്ടിട്ടില്ലെന്നാണ് അയൽവാസികളുടെ മൊഴി. സൈലൻസർ ഘടിപ്പിച്ച തോക്കാണോ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ജയമാലയെയും ബന്ധുക്കളെയും പിടികൂടാനായി പോലീസ് അന്വേഷണം ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here